കുറിപ്പ്
രണ്ടാമത്തെ മോൾ "ഇബുട്ടി" ഇക്കൊല്ലം പത്താം ക്ലാസ്സ് പരീക്ഷ എഴുതുന്നത് കൊണ്ട് ദിവസവും ഭാര്യ സുലുവിനോടും കുട്ടികളോടും സംസാരിക്കുന്ന കൂട്ടത്തിൽ, ഇബുട്ടിയോട് കുറച്ചു നേരം കൂടുതൽ സംസാരിക്കാൻ എപ്പോഴും ശ്രദ്ധിച്ചു.
പത്താം ക്ലാസ് പരീക്ഷക്ക് എഴുതുന്ന മോളുടെ പ്രവാസിയായ ഉപ്പയുടെ കടമ എന്ന നിലക്ക് അവൾക്കു ആത്മ വിശ്വാസം പകരുന്നതിനു വേണ്ടിയായിരുന്നു അത്.
സംസാരത്തിനിടക്ക് യാദൃച്ഛികമായിട്ടാണ് ഇങ്ങനെ ഒരു ചോദ്യം ഞാൻ മോളോട് ചോദിക്കുന്നത്.
-" ആട്ടെ അവസാനത്തെ പരീക്ഷ തീരുന്ന ദിവസം എങ്ങിനെ ആഘോഷിക്കാനാ പരിപാടി?
-" പടക്കം പൊട്ടിക്കും..!!
ഉടനെ വന്നു മറുപടി.
-" ഹെന്റമ്മോ പടക്കം പൊട്ടിക്കേ..?
മറുപടി കേട്ടപ്പോൾ കണ്ണ് തള്ളിപ്പോയി. പെൺകുട്ടികളായാൽ കുറച്ച് അടക്കവും ഒതുക്കവുമൊക്കെ വേണ്ടേ മോളെ എന്ന് തിരിച്ച് പറയുന്നതിന് മുമ്പേ ബാക്കിയുള്ള മറുപടി കൂടെ പിറകെ വന്നു.
-" നല്ല ഓലപ്പടക്കം വാങ്ങി വെച്ചിട്ടുണ്ട് ഉപ്പാ..!!
പിന്നെ ഒന്നും തിരിച്ച് പറയാൻ തോന്നിയില്ല.
അവർ ആഘോഷിക്കട്ടെ. പടക്കം പൊട്ടിച്ചും സെൽഫി എടുത്തും ഈ അധ്യയന വർഷത്തെ അവസാന നാളുകൾ അവർ ധന്യമാക്കട്ടെ എന്ന് മനസ്സിൽ വിചാരിച്ചു.
അവസാനം യാത്ര പറഞ്ഞു പിരിയുമ്പോൾ കണ്ണീരിൽ കുതിർന്ന സൗഹൃദത്തിന്റെ തിരുശേഷിപ്പുകൾ അവർക്കിടയിൽ ബാക്കിയാവുമായിരിക്കും.
മാർച്ച് മാസം കുട്ടികളുടെ ഉമ്മ സുലൂന്റെ മനസ്സിൽ ആദി പൂക്കുന്ന കാലമാണ്. കൊല്ലപ്പരീക്ഷ നടക്കുന്ന ഈ മാസം സുലൂന്റെ മനസ്സ് മുഴുവൻ മക്കളെ പരീക്ഷക്ക് പ്രാപ്തരാക്കാനുള്ള കഠിന പരിശ്രമത്തിന്റെ തിരക്കിലായിരിക്കും.
അതിനു വേണ്ടി എല്ലാ രക്ഷാകർത്തൃ യോഗത്തിലും സുലു പങ്കെടുക്കും. അവിടെ നിന്നും അധ്യാപകർ തരുന്ന നിർദേശങ്ങൾ സുലു അതേപടി നടപ്പിലാക്കാൻ ശ്രമിക്കുകയും ചെയ്യും.
കുട്ടികൾ പഠിക്കാൻ ഇരിക്കുമ്പോൾ ഇരുന്നു ഉറങ്ങാതിരിക്കാൻ വേണ്ടി സുലുവും ഉറക്കമൊഴിച്ച് അവരുടെ കൂടെ ഇരിക്കും.
അതു കൊണ്ട് തന്നെ അവസാന പരീക്ഷയുടെ അന്ന് ശരിക്കും പടക്കം പൊട്ടുന്നത് സുലൂന്റെ മനസ്സിലും കൂടിയാണ്. ആശ്വാസത്തിന്റെ ഓലപ്പടക്കം..!!
മക്കൾ സ്കൂളിൽ യാത്ര പറച്ചിലിന്റെ തിരക്കിലാവുമ്പോൾ, സുലു ഇവിടെ വീട്ടിൽ ആശ്വാസത്തിന്റെ തണലിൽ വിശ്രമിക്കുകയായിരിക്കും.
പക്ഷെ പതിവ് പോലെ നാട്ടിലേക്ക് വീണ്ടും വിളിച്ചപ്പോൾ മോളും സുലുവും പതിവില്ലാതെ കട്ട കലിപ്പിലാണ്..!!
കണക്ക് പരീക്ഷ വീണ്ടും നടത്താനുള്ള വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം അറിഞ്ഞതിനു ശേഷം രണ്ടു പേരും മന്ത്രിയെ പഴിച്ച് താടിക്ക് കയ്യും കൊടുത്ത് ഒറ്റ ഇരിപ്പാണ്.
പണ്ട് ഗൾഫിലേക്ക് പോകാൻ വേണ്ടി വീട്ടിൽ നിന്നും എല്ലാവരോടും കരഞ്ഞു പിഴിഞ്ഞ് യാത്രയൊക്കെ പറഞ്ഞു പോന്നതിനു ശേഷം, ഫ്ലൈറ്റ് ക്യാൻസൽ ആയതിന്റെ പേരിൽ എയർപോർട്ടിൽ നിന്നും തിരിച്ച് വീണ്ടും വീട്ടിലേക്ക് മടങ്ങേണ്ടി വരുന്ന ഒരു പ്രവാസിയുടെ മുഖത്തെ ഭാവമായിരുന്നു അപ്പൊ മോളുടെ മുഖത്ത് പ്രതിഫലിച്ചിരുന്നത്.
അന്ന് നടത്തിയ കണക്ക് പരീക്ഷ ഒരു ട്രെയ്‌ലർ ആയിരുന്നു എന്ന് മുൻകൂട്ടി അറിഞ്ഞിരുന്നെങ്കിൽ "ഓലപ്പടക്കം" അന്ന് പൊട്ടിക്കേണ്ടതില്ലായിരുന്നു എന്ന ചിന്തയിൽ നിന്നുള്ള വിഷമത്തേക്കാൾ "ഇബുട്ടി" യുടെ മുഖത്ത് പ്രതിഫലിച്ചിരുന്നത്, ഇനി വീണ്ടും പരീക്ഷ എഴുതാൻ സ്കൂളിൽ ചെല്ലുമ്പോൾ, യാത്ര പറഞ്ഞു പിരിഞ്ഞവരുടെ മുഖത്ത് എങ്ങിനെ വീണ്ടും നോക്കും എന്ന മ്ലാനതയായിരുന്നു..!!
പത്താം ക്ലാസ്സ് പരീക്ഷ എഴുതി ആരോടും യാത്ര പറയാതെ മുങ്ങിയ നിന്റെ ഉപ്പയായ എന്നോട് ഓലപ്പടക്കത്തിന്റെ കഥ അന്ന് പറഞപ്പഴേ ഓർത്തതാ ഇത് ഇങ്ങനെയൊക്കെ തന്നെ അവസാനിക്കുകയുള്ളൂ എന്ന്..!!
ഇത് മോളോട് പറയണം എന്നുണ്ടായിരുന്നെങ്കിലും തല്ക്കാലം മൗനിയായി.
* ഏതായാലും നാളെ വീണ്ടും കണക്ക് പരീക്ഷ എഴുതുന്ന എല്ലാ വിദ്യാർത്ഥികൾക്കും,
എന്റെ മോള് "ഇബുട്ടിക്കും" ഹൃദയം നിറഞ്ഞ വിജയാശംസകൾ നേരുന്നു *
Comments
Post a Comment