![]() |
| 'ചിത്രത്തിന് ഗൂഗിളിനോട് കടപ്പാട്' |
കുറും കഥ
നന്ദിനിയുടെ ശുഷ്ക്കിച്ച അകിടിൽ പാൽ ചുരത്തൽ നിന്നിരിക്കുന്നു.
പാൽ പാത്രം താടിക്കു കയ്യും കൊടുത്തു വിഷാദത്തോടെ നന്ദിനിയുടെ അകിടിൽ തന്നെ നോക്കി നിൽപ്പുണ്ട്.
ചായക്കടക്കാരൻ കൃഷ്ണേട്ടൻ പാല് കിട്ടാതായപ്പോ പാൽക്കാരൻ കരുണേട്ടന് ഊരുവിലക്കേർപ്പെടുത്തി.
കരുണേട്ടന്റെ മക്കൾക്ക് സ്കൂളിൽ പോവാൻ പാഠപുസ്തകം വാങ്ങാൻ നിവർത്തില്ലാതായി.
കുട്ടികളുടെ അമ്മ വീട്ടിൽ വന്ന മാക്സിക്കച്ചവടക്കാരനോട് അന്ന് ആദ്യമായി മാക്സി വാങ്ങിയ വകയിൽ കടം പറഞ്ഞു.
കാലിൽ ഒരു ലൂണാർ ചെരുപ്പ് പോലും വാങ്ങി ഇടാൻ കഴിവില്ലാതെ കരുണേട്ടന്റെ കാല്പാദം കല്ലുകളും മുള്ളുകളും കുത്തിക്കേറി വേദന കൊണ്ട് പുളഞ്ഞു.
ഒടുവിൽ നന്ദിനിയെ വിൽക്കാൻ തന്നെ തീരുമാനിച്ചു.
ശുഷ്ക്കിച്ച അകിട് ഒഴിച്ച് ബാക്കി ഭാഗങ്ങളിലെ ഇറച്ചിക്ക് അറവുകാരൻ മൊയ്‌ദുക്ക ഒരു വില പറഞ്ഞു.
കച്ചവടം ഉറപ്പിച്ച് മൊയ്‌ദുക്കയുടെ ആലയിൽ നന്ദിനിയെ കാഴ്ചക്ക് വെച്ചപ്പോൾ എല്ലാവരുടെയും പ്രതീക്ഷയും സ്വപ്നങ്ങളും നന്ദിനിയുടെ ഇറച്ചിയിൽ ആയിരുന്നു.
പിന്നീട്..
മൊയ്‌ദുക്കയുടെ മക്കളുടെ മൂക്കിലേക്ക് പാഠപുസ്തകത്തിന്റെ പുത്തൻ മണം അടിച്ചു കേറാൻ തുടങ്ങി.
മേക്സിക്കച്ചവടക്കാരനിൽ നിന്നും മൊയ്‌ദുക്കാന്റെ ബീവി ഒരു പുത്തൻ മാക്സി മുൻ കൂട്ടി ഓർഡർ കൊടുത്തു.
മൊയ്‌ദുക്ക ഒരു ലതർ ചെരുപ്പ് വാങ്ങാൻ തീരുമാനിച്ചു.
അടുത്ത ദിവസം..
മൊയ്‌ദുക്കയുടെ ദിവസമായിരുന്നു
മൊയ്‌ദുക്കയുടെ ദിവസമായിരുന്നു
മൊയ്‌ദുക്കാന്റെ ഇറച്ചിക്കടയിൽ നിന്നും "നേർച്ച"ക്കാർ മൊത്തം ഇറച്ചിയും വാങ്ങിപ്പോയി.
കാരണം..
വാങ്ങുന്നവരെ തെറ്റിദ്ധരിപ്പിക്കാൻ കടയുടെ മുന്നിൽ മൊയ്‌ദുക്ക ഒരു " പോത്ത് "ന്റെ തലയായിരുന്നു വെച്ചിരുന്നത്.

താങ്കളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്താം
ReplyDelete