![]() |
| 'ചിത്രത്തിന് ഗൂഗിളിനോട് കടപ്പാട്' |
നേരം സന്ധ്യയായി തുടങ്ങി. നിലമ്പൂരിലേക്കും, വണ്ടൂരിലേക്കും തിരിയുന്ന കവലയുടെ ഓരം ചേർന്നാണ് കരീമിന്‍റെ തട്ടുകട.
പണ്ട് പെട്രോ മാക്സ് ഉപയോഗിച്ചിരുന്ന സ്ഥാനത്തു ഇന്ന്, ഇൻവെർട്ടർ കൊണ്ടുള്ള വെളിച്ച സംവിധാനങ്ങളൊക്കെ ആയി, കരീമിന്‍റെ തട്ടുകടക്ക്!!
പക്ഷെ വിഭവങ്ങൾ ഉണ്ടാക്കുന്നത് ഇപ്പോഴും പഴയ മണ്ണെണ്ണ സ്റ്റൗ ഉപയോഗിച്ചായതുകൊണ്ട്, സ്റ്റൗ കത്തുമ്പോൾ ഉണ്ടാവുന്ന ഒരു പ്രത്യേക ശബ്ദവും, കത്തിയ മണ്ണെണ്ണയുടെ മണത്തോടുമൊപ്പം, കോഴി പൊരിക്കുന്നതിന്‍റെയും, നെയ് ച്ചോറിന്‍റെയും മണവും ചുറ്റും പരക്കും, പിന്നെ മണം പിടിച്ച മൂക്കുകൾ ഓരോന്നും തട്ടുകടയുടെ ഓരം പറ്റി ഇരിപ്പുറപ്പിക്കാൻ തുടങ്ങും.
എണ്ണയിൽ തിളച്ചു മറിയുന്ന കോഴിക്കാലുകൾ തവി കൊണ്ട് മറിച്ചിടുമ്പോൾ, ചട്ടിയുടെ വക്കിൽ അടിച്ച് കരീം ഒരു പ്രത്യക ശബ്ദം ഉണ്ടാക്കുന്നതോടെ പരിസരം മുഴുവൻ ഉണരാൻ തുടങ്ങും.
പകൽ മുഴുവൻ ഓടിയതിന്‍റെ ക്ഷീണം തീർക്കാൻ ഓട്ടോറിക്ഷകൾ ചുറ്റും പാർക്ക് ചെയ്യാൻ തുടങ്ങി. ബൈക്കുകളിൽ ചെറുപ്പക്കാർ ചുറ്റും കറങ്ങി ഒരു ഭാഗത്തേക്ക് ഓരം ചേർത്ത് നിർത്തി തങ്ങളുടെ സാനിദ്ധ്യം അറിയിക്കുന്നുണ്ട്.
കൺമുമ്പിൽ തയ്യാറായി വരുന്ന ഈ ഭക്ഷണം തീർക്കുന്ന മോഹവലയം കൊണ്ടു തന്നെയാവാം, ഹോട്ടലിൽ നിന്നും കഴിക്കുന്ന ഭക്ഷണത്തേക്കാൾ ആൾക്കാർ ഭക്ഷണം കഴിക്കാൻ ഇവിടെ ആവേശം കാണിക്കുന്നത്.
ഇടതു കയ്യിൽ നെയ്‌ച്ചോറും, അതിനു നടുവിലായി പൊരിച്ച കോഴിയും വെച്ച് കുഞ്ഞാൻ കഴിക്കാൻ തുടങ്ങി, ആ മുഖത്ത് വരുന്ന നവരസങ്ങളും, ആത്മാർത്ഥതയും കണ്ടാൽ നമുക്കും അറിയാതെ ഒരു തട്ട് തട്ടാനുള്ള ഒരാവേശമൊക്കെ തോന്നും!!
ഇത് കണ്ടുകൊണ്ടു വരുന്ന ബാലേട്ടൻ കുഞ്ഞാനോടു ചോദിച്ചു.
"അല്ല കുഞ്ഞാനെ നീ തട്ടുന്നത് കണ്ടാ തോന്നും നെന്‍റെ വീട്ടിൽ ഒന്നും ഉണ്ടാക്കാറില്ലേന്ന്?"
ചോദ്യം ഇഷ്ട്ടപ്പെട്ടില്ലെങ്കിലും ചുണ്ടുകൾ കോട്ടി കുഞ്ഞാൻ പറഞ്ഞു.
"അയ്ന് ഓള്പ്പം എന്തണ്ടാക്ക്യാലും തിന്നാൻ കൊള്ളൂല"
"വീട്ടിൽക്ക് എന്തെങ്കിലും മര്യാദക്ക് വാങ്ങി കൊടുത്താലല്ലേ ഓള് തൊള്ളക്കു രുചിള്ള എന്തേലും ണ്ടാക്കി തരൂ" എന്ന് ബാലേട്ടൻ തിരിച്ചു ചോദിച്ചപ്പോൾ പ്രത്യേകിച്ച് ഭാവ വ്യത്യാസമൊന്നും കുഞ്ഞാനിൽ കണ്ടില്ല..!!
കുറച്ചപ്പുറത്തു ഓംലെറ്റും, ബ്രഡ്ഡും കഴിച്ചു കൊണ്ടിരിക്കുന്ന ദാസൻ മുഖം ഉയർത്തി പ്രഖ്യാപിച്ചു!!
"ഇപ്പൊ ബാലേട്ടൻ പറഞ്ഞത് ഒരൊന്നൊന്നര മറുപടിയാ"
പക്ഷെ എല്ലാവരെയും ഞെട്ടിച്ച്, ഒരിക്കലും പ്രതീക്ഷിക്കാത്ത മറുപടിയാണ് കുഞ്ഞാനിൽ നിന്നും ഉണ്ടായത്.
"ഒക്കെ ശരിയാണ് പക്ഷെ, ന്‍റെ കുട്ട്യാൾക്കു ഒന്നും കൊടുക്കാൻ പറ്റണില്ലെല്ലോ എന്നോർക്കുമ്പോ പള്ളന്‍റെ ഉള്ളിൽ കൂടെ ഒരാന്തലാണ് !! പിന്നെ എനിക്ക് ആ വിഷമം തീരണമെങ്കിൽ അപ്പത്തന്നെ കിട്ടണം എന്തെങ്കിലും വയറു നിറച്ച് കഴിക്കാൻ..!!"
കൈ കഴുകി ഒരു ബീഡി ആഞ്ഞു വലിച്ചു കൊണ്ട് ശങ്കരേട്ടൻ പിറു പിറുത്തു..
"നല്ല ബെസ്‌റ്റ് ജന്മം"
തട്ടുകടയുടെ നേരെ എതിർവശത്താണ് ഞങ്ങൾ നാല് പേർ വൈകുന്നേരമായാൽ സൊറ പറഞ്ഞിരിക്കാറ്. ഇവിടെ ഇരുന്നാൽ അങ്ങാടിയിൽ നടക്കുന്ന എല്ലാ കാഴ്ചകളും ഒരു ബിഗ് സ്‌ക്രീനിൽ കേരളാ ബ്ലാസ്റ്റേഴ്സിന്‍റെ കളി കാണുന്ന ആവേശത്തോടെ ഇരുന്നു കാണാം.
കൂട്ടത്തിൽ ഉള്ള ഷിബു അർദ്ധരാത്രിയോടെ തട്ടുകട അടക്കാൻ നേരം ദിവസവും ഒരു പൊതി വാങ്ങി മടിയിൽ വെച്ച് പോവുന്നത് ശ്രദ്ധയിൽ പെടാറുണ്ടെങ്കിലും, ഇന്ന് അവൻ വാങ്ങി പോയതിനു പിന്നാലെ ചെന്ന് തട്ടുകടയിലെ കരീമിനോട് പതുക്കെ ചോദിച്ചു.
"ഇത് ആർക്കാ ഇവൻ ദിവസവും മേടിച്ചു പോവുന്നത്?"
"അതറിയില്ലേ അവന്‍റെ സ്വന്തം ഭാര്യ സുലൂന് തന്നെ !!"
തെല്ല് ആശ്ചര്യത്തോടെയാണ് അത് കേട്ടതെങ്കിലും, ഞാനറിയാതെ എന്‍റെ നാവിൽ നിന്നും ആ ചോദ്യം അറിയാതെ ഊർന്നു വീണു.
"ങേ അപ്പൊ അവിടയും ഒന്നും വെക്കാറില്ലേ?"
"വെയ്‌ക്കൊക്കെ ചെയ്യും, പക്ഷെ വീട്ടില് ഒരുപാടു ആളുകൾ ഉള്ളതല്ലേ, ആരും വേറെ പോയിട്ടില്ലല്ലോ. ആ കുട്ടിക്ക് അതിരാവിലെ അടുക്കളയിൽ പണി തുടങ്ങിയാൽ പിന്നെ രാത്രി കിടക്കുമ്പോഴേക്കും അതിന്‍റെ നടുവൊടിയും. എല്ലാം കഴിഞ്ഞു കിടക്കാനാവുമ്പോഴേക്കും അതിന്‍റെ കാര്യം മിക്കവാറും പട്ടിണിയായിരിക്കും. കല്യാണം കഴിഞ്ഞു ഇത്രയും ആയെങ്കിലും ഒരു കുഞ്ഞുണ്ടാവാത്തതുകൊണ്ടു ആരുടേയും പരിഗണനയും കിട്ടുന്നുമില്ല, പ്രത്യേകിച്ചു ഉമ്മയുടെയും, ബാപ്പയുടെയും..!!"
അതെ, കല്യാണം കഴിച്ചു വരുന്ന പെൺകുട്ടികൾക്ക്, ഭർത്താവിന്റെ വീട്ടിലുള്ളവരുടെ സ്നേഹം പിടിച്ചു പറ്റാനുള്ള എളുപ്പ വഴി ഒരു കുഞ്ഞു തന്നെ..!!
ഇങ്ങിനെ ഓരോന്ന് ചിന്തിച്ച്, കൂരിരുട്ടിൽ എല്ലാവരും ഉറങ്ങിയ ഈ സമയത്തു അവനറിയാതെ ഞാൻ അവനെ പിന്തുടർന്നു.
സുലൂ... എന്നൊരു നേർത്ത വിളി ആ വാതിലിന്‍റെ വിടവിലൂടെ.. അന്ധകാരത്തെ കീറിമുറിച്ച് സുലു കിടക്കുന്നിടത്തു ചെന്ന് ശ്രങ്കരിച്ച് നിന്നു. പുറത്തു വാതിൽ തുറക്കുന്നതും കാത്തിരുന്ന ഷിബുവിന്‍റെ കൈ പിടിച്ചു ആരെയും ഉണർത്താതെ പതുക്കെ സുലു ഷിബുവിനെ അകത്തേക്ക് കൊണ്ടു പോയി.
അവന്‍റെ ബെഡ്‌റൂമിലെ വിളക്ക് തെളിഞ്ഞപ്പോൾ, ഒരു കൊച്ചു കുഞ്ഞിന് ഭക്ഷണം കൊടുക്കുന്ന കൗതുകത്തോടെ സുലൂന്‍റെ വായിൽ, കരീമുണ്ടാക്കിയ നെയ്ച്ചോറും, കോഴി പൊരിച്ചതും വെച്ച് കൊടുക്കുന്നത് മനസ്സിൽ സങ്കൽപ്പിച്ച് ഞാൻ ഷിബു വീട്ടിലേക്കു നടന്നു.
നേരം ഒരുപാട് ഇരുട്ടിയിരിക്കുന്നു..
കയ്യിൽ പൊതിയില്ലെങ്കിലും തന്നെയും ഒരു കുടുംബം ഭക്ഷണം വിളമ്പി വെച്ച് കാത്തിരിക്കുന്നു എന്ന ഓർമ്മപ്പെടുത്തൽ, ഷിബുവിന്‍റെ നടത്തത്തിന്‍റെ വേഗത ഒന്നു കൂടി ദൃതിയിലാക്കി.

താങ്കളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്താം
ReplyDelete