ഉപ്പാന്റെ ജന്മസ്ഥലമായ പത്തിരിയാലിലേക്ക് ഞങ്ങളുടെ നാടായ തിരുവാലിയിൽ നിന്നും രണ്ടര കിലോ മീറ്റർ ദൂരമുണ്ട്.
ഉപ്പയുടെ ഉമ്മ വാർദ്ധക്യം കാരണം തീരെ കിടപ്പിലായപ്പോ ഉപ്പ എന്നും വൈകുന്നേരം വലിയുമ്മയെ കാണാൻ പോവും. വലിയുമ്മാക്ക് കൊടുക്കാൻ കയ്യിൽ കുറച്ച് മൈസൂർ പഴവും കരുതിയിട്ടുണ്ടാവും.
അന്ന് ലൈൻ ബസ്സ് സർവീസ് ഇഷ്ടം പോലെ ഉണ്ടെങ്കിലും ഉപ്പ നടന്നേ പോകൂ.
പോകുന്ന വഴിയിൽ തോടായം എന്ന സ്ഥലത്ത് ചായക്കച്ചവടം ചെയ്തിരുന്ന കൃഷ്ണേട്ടന്റെ കടയിൽ നിന്നുമാണ് മൈസൂർ പഴം വാങ്ങിയിരുന്നത്. അതും ഉപ്പയുടെ ഒരു നിർബന്ധമായിരുന്നു.
വലിയുമ്മ മരിക്കുന്നതു വരെ അത് തുടർന്നു. ഉപ്പയെ ദൂരത്തു നിന്നും കാണുമ്പോൾ തന്നെ കൃഷ്ണേട്ടൻ ചായ ഉണ്ടാക്കാൻ തുടങ്ങും. ഉപ്പ അടുത്തെത്തിയാൽ ഒരു കൂടപ്പിറപ്പിന്റെ ഭാവമായിരുന്നു കൃഷ്ണേട്ടന്റെ മുഖത്ത് എപ്പോഴും.
അവിടെ നിന്നും ചായയുടെ കൂടെ കൃഷ്ണേട്ടന്റെ "ഫേവറേറ്റ് " പലഹാരമായ പരിപ്പുവടയും കഴിച്ച്, കയ്യിൽ പൊതിഞ്ഞു കൊടുത്ത പഴവും കയ്യിൽ പിടിച്ചു നടന്നു പോകുമ്പോൾ വഴിയിൽ പലരും ഉപ്പാനെ കാത്തിരിക്കുന്നുണ്ടാവും, വിശേഷങ്ങൾ അറിയാൻ വേണ്ടി.
അതിൽ ഏറ്റവും കൗതുകം തോന്നിയിരുന്നത് ഉപ്പയെ വഴിയിൽ കാണുമ്പോഴുള്ള കദീശ താത്താന്റെ വെപ്രാളമായിരുന്നു. പ്രായം അറുപത്തഞ്ചു കഴിഞ്ഞ കദീശ താത്താക്ക്, ദൂരെ നിന്ന് ഉപ്പ നടന്നു വരുന്നത് കാണുമ്പോഴേ തലയിലെ തട്ടമൊക്കെ ശരിയാക്കി തെരച്ചു കുത്തിയ തുണി ശരിയാക്കി വാതിൽ പാളിയുടെ മറവിൽ പകുതി മുഖം മറച്ച് ഒരു നിൽപ്പുണ്ട്.
എന്നിട്ട് ഒരു ചോദ്യവും..!!
-" കാക്കാ ഇമ്മാക്ക് ഇപ്പൊ എങ്ങനെണ്ട്..?
കേട്ട പാടെ ഉപ്പാന്റെ മറുപടി വാതിൽ പടിയെ തിരിച്ച് ലക്ഷ്യം വെക്കും..
-" സുഖണ്ടെടീ..ന്നാ ശോധന തീരെയില്ല..ഈ മൈസൂർ പഴം കൊടുത്താൽ വയറ്റിന്ന് നല്ലോണം പോവും..അയ്‌നാണ് ഇതും കൊണ്ട് എന്നും പോകിണത്..!!
കയ്യിലുള്ള പഴം ഉയർത്തി കാണിച്ച് ഉപ്പ മറുപടി കൊടുക്കും.
ഇങ്ങനെ വഴിയിൽ കാണുന്നവരോടൊക്കെ കുശലാന്വേഷണം പറഞ് പോകുമ്പോൾ ഉപ്പ ഏറെ സന്തോഷവാനായിരുന്നു. അത് കൊണ്ട് തന്നെയായിരിക്കാം ബസ്സ് യാത്ര ഒഴിവാക്കി ഈ കാൽനട യാത്ര തന്നെ തിരഞ്ഞെടുക്കാൻ ഉപ്പയെ പ്രേരിപ്പിച്ചത്.
പത്തിരിയാലിൽ എത്തുന്നതിനു മുമ്പേ ചീനിപ്പടിയിൽ എത്തിയാൽ പിന്നെ "കാക്കാ" എന്ന പേരിൽ നിന്നും " നാണി " എന്ന പേരിലേക്ക് ഉപ്പ രൂപാന്തരം പ്രാപിച്ചു കാണും.
വഴിയിൽ കാണുന്ന ഉപ്പാന്റെ ചങ്ങാതിമാരും കൂടപ്പിറപ്പുകളും ഓരോ കുശലന്വേഷണവുമായി അടുത്ത് കൂടുമ്പോൾ " നാണി " എന്ന ഉപ്പാന്റെ ഓമനപ്പേര് അവിടെയെങ്ങും നിർലോഭം അന്തരീക്ഷത്തിൽ ഉയർന്നു കൊണ്ടിരിക്കും.
പിറന്ന നാട്ടിലും വീട്ടിലും ഉപ്പാനെ നാണി എന്ന സ്നേഹപ്പേര് വിളിച്ച് എല്ലാവരും സ്നേഹം പ്രകടിപ്പിച്ചപ്പോൾ ആ പേര് മാത്രം കേട്ടു വളർന്ന മൂത്ത പെങ്ങളും ഉപ്പാനെ "നാണി" എന്ന് വിളിക്കാൻ തുടങ്ങി.
പിന്നീട് വന്ന മക്കളും അതേറ്റു വിളിച്ചു. പിന്നെ അവരുടെ മക്കളും പേരമക്കളും വരെ മോണ കാട്ടി "ഞാഞ്ഞിയെ" എന്ന് ഉപ്പാനെ വിളിച്ചപ്പോൾ, ഉപ്പാ.. ഉപ്പുപ്പാ.. എന്നവിളിയൊന്നും കേൾക്കാൻ ഉള്ള ഭാഗ്യം ഉണ്ടായില്ലല്ലോ എന്ന ദുഃഖം ഉപ്പയുടെ മുഖത്ത് ഒരിക്കലും കണ്ടിട്ടില്ല.
പക്ഷെ "നാണി" യെന്ന ആ വിളി ഉപ്പ ശരിക്കും ആസ്വദിച്ചിരുന്നു..!!
എന്റെ കുട്ടികൾ എന്നെ നോക്കി ഉപ്പ എന്നും എന്റെ ഉപ്പയെ നോക്കി "നാണി " എന്നും വിളിക്കുന്നത് കേൾക്കുമ്പോൾ, കേൾക്കുന്നവർക്കുണ്ടാവുന്ന അലോസരം ഒഴിവാക്കാൻ വേണ്ടി പലരും ഈ ശീലം ഒഴിവാക്കാൻ ഉപദേശിച്ചുവെങ്കിലും, ഞങ്ങൾക്കും "നാണി" എന്ന പേര് മാറ്റി അവിടെ " ഉപ്പ "എന്ന പേര് സങ്കൽപ്പിക്കാൻ കഴിഞ്ഞില്ല.
ഉപ്പാക്കും നിലവിലെ പേര് തന്നെയായിരുന്നു ഇഷ്ട്ടം.
തറവാടിന്റെ ഉമ്മറത്തെ കട്ടിലിൽ കിടന്ന് ജനവാതിലിലൂടെ പുറത്തേക്ക് നോക്കിയിരിപ്പുണ്ടാവും വലിയുമ്മ.
കയ്യിൽ മൈസൂർ പഴവുമായി വരുന്ന മകനെ വഴിയിൽ കാണുമ്പോൾ തന്നെ ഉമ്മയുടെ മുഖം സന്തോഷം കൊണ്ട് തുടിക്കും. കണ്ണുകൾ വിടരും. എന്നിട്ട് അടുക്കളയിലേക്ക് നോക്കി ഒരു വിളിയുണ്ട്..
-"നാണി ബെർനുണ്ട് മക്കളെ..!!
ഇത് കേൾക്കേണ്ട താമസം അടുക്കളയിലെ പെണ്ണുങ്ങളൊക്കെ സംസാരം നിർത്തി തലയിലെ തട്ടമൊക്കെ നേരെയാക്കി ഉപ്പാനെ കാണാൻ ഉമ്മറത്ത് വന്നു നിൽക്കും..
ഇന്ന് രണ്ടു പേരും ജീവിച്ചിരിപ്പില്ല..!!
എങ്കിലും മനസ്സിൽ ഒറ്റപ്പെട്ടു എന്ന തോന്നൽ കലശലാവുമ്പോൾ മനസ്സിൽ "നാണിയെ" എന്ന് സ്വയം ഉരുവിടും. അപ്പോൾ "എന്താ വാപ്പുട്ടിയെ" എന്ന അശരീരി ചുറ്റും വന്ന് ആശ്വാസത്തിന്റെ സംരക്ഷണം തീർക്കും.
പ്രവാസത്തിലേക്ക് ജീവിതത്തെ പറിച്ചു നടുമ്പോൾ സ്വന്തം നാടിൻറെ മഹത്വം തിരിച്ചറിയുന്നത് പോലെ, ഉപ്പ ഇല്ലാതാവുമ്പോഴാണ് അതിന്റെ മഹത്വവും തിരിച്ചറിയുന്നത്.
Comments
Post a Comment