Skip to main content

അശുദ്ധി

ഓര്‍മ്മകള്‍ 
കുടിവെള്ളത്തിന് കുടവുമായി തന്റെ വീട്ടിലേക്ക് വരുന്നവർക്ക് സ്വന്തം കിണറ്റിലെ വെള്ളം തന്റെ കൈകൊണ്ട് തന്നെ മുക്കി പകർന്ന് കൊടുക്കണം എന്ന നിർബന്ധം ഉണ്ടായിരുന്നു നങ്ങേലിയമ്മക്ക്.
ഇത് അറിയാവുന്ന ജമീല താത്ത വൈകുന്നേരങ്ങളിൽ വെള്ളക്കുടവുമായി വന്നു കിണറ്റിൻ കരയിൽ കുടം വെച്ച് തന്റെ ഊഴവും കാത്ത് മാറി നിൽക്കുക പതിവായിരുന്നു. പിന്നീട് നങ്ങീലിയമ്മ വന്ന് ഓരോ തൊട്ടി വെള്ളവും മുക്കി കുടം നിറയ്ക്കുന്നതിനിടയിൽ, അന്നത്തെ നാട്ടുവർത്തമാനങ്ങളുടെ ഒരു പെരുമഴയായിരിക്കും കുറച്ച് നേരത്തേക്ക് ആ കിണറ്റിൻ കരയില്.
നങ്ങേലിയമ്മയുടെ ഭർത്താവ് രണ്ടു വർഷം മുമ്പ് ക്യാൻസർ വന്നാണ് മരിച്ചത്. കുട്ടികൾ ഇല്ലാത്തതു കൊണ്ട് അവർ ആ വീട്ടിൽ പിന്നീട് ഒറ്റക്കായി.
മുള്ളുവേലി കെട്ടിയ കിണറും പരിസരവും നല്ല വൃത്തിയിലാണ് അവർ പരിപാലിച്ചിരുന്നത്. ഒറ്റക്കായതു കൊണ്ടാകാം സദാസമയവും വീടും പരിസരവും അടുക്കളയും തുടങ്ങി പാത്രങ്ങൾ വരെ ഇങ്ങനെ വൃത്തിയായി കൊണ്ട് നടന്നു. ഇതൊരു ദിനചര്യ എന്നതിൽ ഉപരിയായി ഈ 'വൃത്തി' നങ്ങേലിയമ്മയുടെ രക്തത്തിൽ അലിഞ്ഞു ചേർന്നതായിരുന്നു.
സ്കൂൾ വിട്ടു വരുന്ന കുട്ടികൾ നങ്ങേലിയമ്മയുടെ കിണറ്റിലേക്കാണ് വെള്ളം കുടിക്കാൻ ഓടിയിരുന്നത്. ദാഹിച്ച് വലഞ്ഞു വരുന്ന കുട്ടികളുടെ കൈകുമ്പിളിലേക്ക് തന്റെ കൈകൊണ്ട് തൊട്ടിയിലൂടെ വെള്ളം പകർന്ന് നൽകുമ്പോൾ ആ അമ്മയുടെ മാതൃസ്നേഹം കൂടിയായിരുന്നു ആ കുട്ടികൾക്ക് പകർന്നു നൽകിയിരുന്നത്.
അതുകൊണ്ട് തന്നെയായിരിക്കാം സ്കൂൾ കുട്ടികൾക്കും നങ്ങേലിയമ്മയുമായി ഒരു ആത്മബന്ധം ഉണ്ടായിരുന്നു.
സ്കൂൾ വിടാനുള്ള ബെല്ല് കേട്ടാൽ നങ്ങേലിയമ്മ ജാഗരൂകയായി കിണറിന്റെ അരികിൽ തൊട്ടിയുടെ കയറു പിടിച്ച് വെള്ളം കോരാനായി ഒറ്റ നിൽപ്പ് അങ്ങിനെ നിൽക്കും.
അങ്ങനെ വെള്ളം കോരിക്കൊടുക്കാനുള്ള അവരുടെ അവകാശം വാർദ്ധക്യ കാലത്ത് കിടപ്പിലാവുന്നതു വരെ നങ്ങേലിയമ്മ നിലനിർത്തി പോന്നു.
ഈ ഒരു സവിശേഷ സ്വഭാവം കാരണം പക്ഷെ നാട്ടുകാരിൽ പലർക്കും നങ്ങേലിയമ്മയുടെ ഈ പ്രവർത്തിയിൽ പലവിധ സംശയങ്ങളായിരുന്നു.
അതിൽ പ്രധാനമായത് നങ്ങേലിയമ്മയുടെ മനസ്സിൽ ഇപ്പോഴും അയിത്തമുണ്ട് എന്ന രീതിയിലുള്ള സംസാരങ്ങളായിരുന്നു.
പക്ഷെ അതൊന്നുമല്ല യഥാർത്ഥ കാരണമെന്നും കിണറ്റിലെ കുടിവെള്ളം ജീവജലമാണെന്നും അതു കൊണ്ട് കിണർ നല്ല രീതിയിൽ പരിപാലിക്കേണ്ടതുണ്ടെന്നും, ഈ വെള്ളം സ്വന്തം കൈകൊണ്ട് തന്നെ സഹജീവികൾക്ക് പകർന്ന് കൊടുക്കുക വഴി ഒരു ആത്മബന്ധം അവിടെ ഊട്ടിയുറപ്പിക്കുകയുമാണ് എന്നുമൊക്കെയാണ് നങ്ങേലിയമ്മയുടെ പക്ഷം.
മോട്ടോർ പമ്പ് വെച്ച് കിണറിന്റെ അടിവയറ്റിൽ നിന്നും വെള്ളം ഊറ്റിയെടുക്കുക വഴി വായു സഞ്ചാരവും, കുഞ്ഞു തിരകളുമില്ലാത്ത ചത്തു കിടക്കുന്ന വെള്ളത്തിനു ഐശ്വര്യമില്ല എന്നും, എപ്പോഴും തൊട്ടി കൊണ്ട് വെള്ളം കോരണമെന്നും എങ്കിലേ കിണറിൽ വായു സഞ്ചാരവും വെള്ളത്തിന് ഓളവുമുണ്ടാവുകയുള്ളൂ എന്ന് തുടങ്ങിയ അവരുടെ ചിന്തകൾ, ഒരുപക്ഷെ വെള്ളം കോരുമ്പോൾ എണ്ണ കൊടുക്കാത്ത കപ്പിയിൽ നിന്നും ഉയരുന്ന സീൽക്കാര ശബ്ദം പോലെ ദയനീയമായി അന്തരീക്ഷത്തിൽ അലിഞ്ഞു ചേരുകയുമാണ് സാധാരണ പതിവ്.
പക്ഷേ കഴിഞ്ഞ വേനലിന് ചുറ്റുവട്ടത്തൊക്കെയുള്ള കിണറുകൾ വറ്റിയിട്ടും നങ്ങേലിയമ്മയുടെ കിണറിലെ വെള്ളം തെളിമയോടെ നിറഞ്ഞു നിന്നത്, ഒരു പക്ഷെ നങ്ങേലിയമ്മയുടെ അന്നത്തെ വാക്കുകളെ ശരിവെക്കുന്നതായിരുന്നു.
അന്ന് എല്ലാവരും നങ്ങേലിയമ്മയുടെ കിണറിലേക്ക് കുടവുമായി വന്നപ്പോഴും, ആരൊക്കെ എന്തൊക്കെ പറഞ്ഞാലും സ്വന്തം കൈകൊണ്ട് വെള്ളം കോരി കൊടുത്തുകൊണ്ട് തന്നെ തന്റെ മുൻകാല നിലപാടിൽ നങ്ങേലിയമ്മ ഉറച്ചു നിന്നു.
നങ്ങേലിയമ്മയുടെ തൊടിയിലെ തെങ്ങിന്റെയും കവുങ്ങിന്റെയും മണ്ടയിൽ ഇരുന്ന് ഒരു ഡ്രോണിനെ പോലെ ആ വീടിനെ നിരീക്ഷിക്കാറുള്ള തെങ്ങു കയറ്റത്തൊഴിലാളിയായ, അപ്പോഴും തെങ്ങിന്റെ മണ്ടയിൽ വിയർത്ത് കുളിച്ചിരിക്കുന്ന കുമാരനാണ് എന്തോ വെള്ളത്തിൽ വീഴുന്ന ശബ്ദം കേട്ട് കിണറിന്റെ ഭാഗത്തേക്ക് മുഖം തിരിച്ച് നോക്കിയത്.
കിണറിൽ എന്താണ് വീണത് എന്ന് ഉറപ്പാക്കുന്നതിന് മുമ്പേ തെങ്ങിൽ നിന്നും ഊർന്നിറങ്ങി കിണറിലേക്ക് ചാടാൻ കുതിക്കുന്ന കുമാരന്റെ നേരെ പാഞ്ഞടുത്ത നങ്ങേലിയമ്മ ഉദ്വേഗത്തോടെ ചോദിച്ചു.
-' കുമാരാ ശരീര ശുദ്ധി ഇല്ലെങ്കിൽ ചാടല്ലേ.. ന്റെ കിണറിലെ വെള്ളം അശുദ്ധിയാക്കല്ലേ...
പക്ഷെ നങ്ങേലിയമ്മ ആ വാചകം മുഴുമിക്കുന്നതിനു മുമ്പേ കുമാരൻ കിണറ്റിലേക്ക് എടുത്തു ചാടിയിരുന്നു..!!
ശുദ്ധിയും അശുദ്ധിയും ഒന്നും ആലോചിക്കുന്നതിന് മുമ്പ് കിണറ്റിലേക്ക് എടുത്തു ചാടിയ കുമാരനെ പക്ഷെ വരവേറ്റത് കണ്ണ് തുറിച്ച് പേ ഇളകിയ നായയെ പോലെ പല്ലിളിച്ച് ജീവനുവേണ്ടി വെപ്രാളപ്പെട്ട് തുഴയുന്ന ഒരു ചാവാലിപ്പട്ടിയെയാണ്..!!
പേടിച്ചരണ്ട കുമാരൻ പട്ടിയെ രക്ഷിക്കണോ അതോ തന്നെ രക്ഷിക്കാൻ ഇനി വേറെ ആരെങ്കിലും വരുമോ എന്നൊക്കെ ചിന്തിക്കുന്നതിനു മുമ്പേ തന്റെ ശരീരത്തിൽ നിന്നും തന്റെ അനുവാദമില്ലാതെ തന്നെ ചില സത്യങ്ങൾ പുറത്തേയ്ക്ക് വിസർജ്ജിക്കുന്നു എന്ന പരമമായ സത്യം കുമാരൻ മനസ്സിലാക്കിയിരുന്നു.
ഒപ്പം വെള്ളത്തിൽ വീണ പട്ടിയുടെ അവസ്ഥയും മറിച്ചായിരുന്നില്ല..!!
പട്ടിയും കുമാരനും തമ്മിൽ നടക്കുന്ന അങ്കം മുറുകി വെള്ളം മലിനമായി കൊണ്ടിരിക്കുമ്പോഴും കിണറ്റിൻ കരയിലെ മുൾവേലിയിൽ പിടിച്ചു കൊണ്ട് ആകെ തളർന്ന് സങ്കടത്തോടെ, വിറയാർന്ന ചുണ്ടുകളോടെ നിൽക്കുന്ന നങ്ങേലിയമ്മയുടെ ആത്മഗതം ഈ രൂപത്തിലാണ് പുറത്തു വന്നത്.
-' ന്നാലും ന്റെ കുമാരാ..നീ ആ വിയർപ്പോടെ തന്നെ ൻറെ കിണറ്റിലേക്ക് എടുത്തു ചാടിയെല്ലോ. കിണറ് അശുദ്ധാക്കാൻ...!!

Comments

Popular posts from this blog

ആശ്വാസമാകുന്ന മന്ത്രങ്ങൾ

'ചിത്രത്തിന് ഗൂഗിളിനോട് കടപ്പാട്' കഥ ഉണക്കമുളകും കല്ലുപ്പും ചേർത്ത് വാഴയിലയിൽ ഓലപ്പടക്കം പോലെ പൊതിഞ് തള്ളവിരലും ചൂണ്ടുവിരലും കൊണ്ട് കൂട്ടി പിടിച്ച് തനിക്ക് അഭിമുഖമായി ഉമ്മയുടെ മടിയിൽ ഇരിക്കുന്ന കുഞ്ഞിന്റെ മൂർദ്ദാവിനു മുകളിൽ പല തവണയായി വൃത്തം വരച്ച് താഴോട്ട് ഉഴിയുമ്പോൾ കദിയാത്താന്റെ കണ്ണുകൾ പാതിയടഞ്ഞിരുന്നു. ചുണ്ടിൽ ശൂ..ഫാ..എന്നൊരു അശരീരി തത്തിക്കളിക്കുന്നുണ്ടായിരുന്നു. കുറച്ചു നേരം ഇതിങ്ങനെ ആവർത്തിച്ചതിനു ശേഷം കദിയാത്ത ഇരുന്ന പലകയിൽ നിന്നും മൂട് തട്ടി എണീറ്റ് അടുക്കളയിലേക്ക് നേരെ വെച്ച് പിടിച്ചു. ഒരു നിമിഷം ആ കുട്ടിയെ മന്ത്രിച്ച് ഉഴിഞ്ഞ ഉപ്പും മുളകും കൊണ്ട് പൊതിഞ്ഞ ആ പൊതി നെഞ്ചോടു ചേർത്ത് പിടിച്ചു കണ്ണുകളടച്ചു എന്തെല്ലാമോ മന്ത്രിച്ച് ചൊല്ലിയതിനു ശേഷം അടുപ്പിലെ കത്തിക്കൊണ്ടിരിക്കുന്ന കനലിലേക്ക് ഒറ്റ ഏറു കൊടുത്തു. കനലിൽ കത്തിക്കരിഞ്ഞ മുളകിന്റെ രൂക്ഷഗന്ധം മൂക്കിനുള്ളിലേക്കു അരിച്ചു കേറിയപ്പോൾ തന്നെ കദിയാത്തയും കൂടെയുള്ള ഉമ്മയും കുഞ്ഞും നിന്ന് തുമ്മാൻ തുടങ്ങി. ഉടനെ കദിയാത്ത പ്രഖ്യാപിച്ചു. -' ഇത് കൊതി കൂടിയത് തന്നെ..!! മന്ത്രിച്ചൂതിയ ഉപ്പും മുളകും അടുപ്പിലേക്കിട്...

തണലാവുന്ന പെൺമരങ്ങൾ

'ചിത്രത്തിന് ഗൂഗിളിനോട് കടപ്പാട്' കഥ   പത്തു വർഷത്തെ നീണ്ട ഇടവേളയ്ക്കു ശേഷം ഇന്നാണ് എന്റെ പ്രിയ സുഹൃത്ത് സൈദ്ന്റെ വീടിന്റെ പടി ചവിട്ടുന്നത്. അകത്തേക്ക് കയറിയപ്പോൾ തന്നെ കഷായത്തിന്റെയും, കുഴമ്പിന്റെയും രൂക്ഷ ഗന്ധം മൂക്കിലേക്ക് തുളച്ചു കയറി. സൈദ് കിടക്കുന്ന കട്ടിലിന് അരികുപറ്റി ഇരിക്കുമ്പോൾ അവൻ ഒരു വല്ലാത്ത സന്തോഷത്തോടെ എന്നെ തന്നെ ഇമവെട്ടാതെ നോക്കിയിരുന്നു. സമയം രാവിലെ പത്തു മണിയായതു കൊണ്ട് സൈദിന്റെ മോള് സഫിയ, അവളുടെ ജോലിയെല്ലാം പെട്ടെന്ന് തീർത്തതിനു ശേഷം ഒരു കെട്ട് മാക്സി എടുത്ത് തലയിൽ വെച്ച് വീട്‌ വീടാന്തരം കേറിയിറങ്ങിയുള്ള കച്ചവടത്തിന് അവൾ പുറപ്പെട്ടു. -" സഫിയ മോളാണ് എന്റെയും ആയിശൂന്റെയും എല്ലാ കാര്യങ്ങളും നോക്കുന്നത്.. -" അപ്പൊ സഫ്‌വാനോ ? ഞാൻ ചോദിച്ചു. -" അവൻ കുടുംബവുമായി ബാംഗ്ളൂരാ..ജോലിത്തിരക്ക് കാരണം വരാറൊന്നുമില്ല.. അതു പറയുമ്പോൾ സെയ്ദിന്റെ മുഖത്ത് ഒരു വല്ലായ്‌മ മുഴച്ചു നിന്നു. -" സഫിയ മോൾ രാവിലെ അഞ്ചുമണിക്ക് അടുക്കളയിൽ തുടങ്ങുന്ന അവളുടെ ജോലി ഒമ്പതരയോടെയാണ് അവസാനിക്കുന്നത്, എന്നെ ബാത്‌റൂമിൽ എടുത്തു കൊണ്ടു പോയി പ്രഭാത കൃത്യങ്ങളൊക്കെ ...

പ്രിയതമ പറഞ്ഞത്

ഓര്‍മ്മകള്‍  " നിങ്ങളൊക്കെ പോയി. നാലാം ദിവസം ഇവനും പടിയിറങ്ങി. ഇപ്പോ ഒരു വിവരവും ഇല്ല. ജീവിച്ചിരിപ്പുണ്ടാവില്ല. ഉണ്ടെങ്കിൽ എന്നെ കാണാൻ ഇടക്ക് ഓടി വരുന്നതാണ്. ഒറ്റക്കിരിക്കുമ്പോ അവനൊരു കൂട്ടായിരുന്നു. അവന്റെ കളികൾ കാണുമ്പോ മനസ്സിനു വല്ലാത്തൊരു സന്തോഷാണ്. ഇനി പുതിയ ഒരെണ്ണം മെരുക്കി യെടുക്കണം. 'ചൊറുക്ക് ' നെ പൊലെ ചൊറുക്കുള്ള ഒന്നിനെ കിട്ടണം." മുകളിൽ കൊടുത്തിരിക്കുന്ന വരികൾ ഭാര്യ ചെറിയുടേതാണ്. വീട്ടിൽ ഒറ്റക്കിരുന്ന് മടുത്തപ്പോളായിരിക്കാം അവൾ ഇങ്ങനെ ഒരു മെസ്സേജ് എനിക്കയച്ചത്. വായിച്ചപ്പോൾ മനസ് സിൽ തട്ടി. വല്ലാത്ത ഒരു ഫീലിങ്ങും അനുഭൂതിയും. ഇതിൽ പ്രതിപാദിച്ച 'ചൊറുക്ക് ' താഴെ കൊടുത്ത പൂച്ചയുടെ പേരാണ്. മക്കളും അവളും ഇവനെ അങ്ങനെയാണ് വിളിച്ചിരുന്നത്. ഞാൻ നാട്ടിൽ ഉള്ളപ്പോൾ വീടിനുള്ളിൽ ഒരു സർവ്വാധികാരിയുടെ ഭാവമായിരുന്നു ഇവന്. മീൻ അല്ലാതെ വേറൊരു ഭക്ഷണവും അവനു പിടിക്കില്ല. അതും പച്ചമീൻ തന്നെ വേണം. മോൻ അങ്ങാടിയിൽ പോയി മീൻ കൊണ്ട് വരുമ്പോൾ അവനുള്ള മത്തി കയ്യിൽ കരുതിയിട്ടുണ്ടാകും. പിന്നെ അത് കിട്ടുന്നത് വരെ അവന്റെ പിറകെ ബഹളം വെച്ച് നടക്കും. പിന്നെ രാത്രി ഉറങ്ങാൻ നേര...