ഓര്‍മ്മകള്‍
" നിങ്ങളൊക്കെ പോയി. നാലാം ദിവസം ഇവനും പടിയിറങ്ങി. ഇപ്പോ ഒരു വിവരവും ഇല്ല. ജീവിച്ചിരിപ്പുണ്ടാവില്ല. ഉണ്ടെങ്കിൽ എന്നെ കാണാൻ ഇടക്ക് ഓടി വരുന്നതാണ്. ഒറ്റക്കിരിക്കുമ്പോ അവനൊരു കൂട്ടായിരുന്നു. അവന്റെ കളികൾ കാണുമ്പോ മനസ്സിനു വല്ലാത്തൊരു സന്തോഷാണ്. ഇനി പുതിയ ഒരെണ്ണം മെരുക്കി യെടുക്കണം. 'ചൊറുക്ക് ' നെ പൊലെ ചൊറുക്കുള്ള ഒന്നിനെ കിട്ടണം."
മുകളിൽ കൊടുത്തിരിക്കുന്ന വരികൾ ഭാര്യ ചെറിയുടേതാണ്. വീട്ടിൽ ഒറ്റക്കിരുന്ന് മടുത്തപ്പോളായിരിക്കാം അവൾ ഇങ്ങനെ ഒരു മെസ്സേജ് എനിക്കയച്ചത്. വായിച്ചപ്പോൾ മനസ്സിൽ തട്ടി. വല്ലാത്ത ഒരു ഫീലിങ്ങും അനുഭൂതിയും.
ഇതിൽ പ്രതിപാദിച്ച 'ചൊറുക്ക് ' താഴെ കൊടുത്ത പൂച്ചയുടെ പേരാണ്. മക്കളും അവളും ഇവനെ അങ്ങനെയാണ് വിളിച്ചിരുന്നത്.
ഞാൻ നാട്ടിൽ ഉള്ളപ്പോൾ വീടിനുള്ളിൽ ഒരു സർവ്വാധികാരിയുടെ ഭാവമായിരുന്നു ഇവന്. മീൻ അല്ലാതെ വേറൊരു ഭക്ഷണവും അവനു പിടിക്കില്ല. അതും പച്ചമീൻ തന്നെ വേണം. മോൻ അങ്ങാടിയിൽ പോയി മീൻ കൊണ്ട് വരുമ്പോൾ അവനുള്ള മത്തി കയ്യിൽ കരുതിയിട്ടുണ്ടാകും. പിന്നെ അത് കിട്ടുന്നത് വരെ അവന്റെ പിറകെ ബഹളം വെച്ച് നടക്കും.
പിന്നെ രാത്രി ഉറങ്ങാൻ നേരം കുട്ടികളുടെ ചുരുട്ടി വെച്ച കാലിനിടയിൽ ചുരുണ്ടു കൂടി ഒരു ഉറക്കമുണ്ട്. അത് കാണാൻ തന്നെ ഒരു പ്രത്യേക കൗതുകമായിരുന്നു.
വീടിനു പുറത്ത് അവനൊരു ലോകമുണ്ടായിരുന്നില്ല. എങ്കിലും ഒരു ദിവസം അവൻ അവന്റെ പാട്ടിന് പോവുമെന്ന് എല്ലാവർക്കും അറിയാമായിരുന്നു. അതിന് ചെറി പറഞ്ഞ കാരണം അവൻ 'കാടൻ' (ആൺ) പൂച്ചയാണെന്നാണ്.
ശരിയാണ് അയല്പക്കത്തും മറ്റും പെൺ പൂച്ചകൾ വളർന്നു വരുന്നുണ്ട്. അതുകൊണ്ടു തന്നെ വളർന്ന് വലുതായപ്പോൾ ഇടയ്ക്കു അവനൊരു മുങ്ങലുണ്ട് എന്ന് ചെറി തന്നെയാണ് എന്നോട് സൂചിപ്പിച്ചത്.
വീട്ടിൽ എപ്പോഴും കലപില കൂട്ടിയിരുന്ന മൂത്ത മോൾ ഉപരി പഠനത്തിന് വിദേശത്ത് പോയി. അവൾ അവളുടേതായ തിരക്കിൽ ലയിച്ചു. പ്രവാസിയായ ഞാൻ അവധി കഴിഞ്ഞു നാട്ടിൽ നിന്നും തിരിച്ചു പോന്നു. എന്റേതായ തിരക്കിൽ ഞാനും മുഴുകി.
ഇതിനിടയിൽ വീട്ടിൽ ഒറ്റപ്പെട്ടത് ഭാര്യ ചെറിയും, മോൻ കൊച്ചുവും, മോള് ഇബുവും, കൂട്ടത്തിൽ എന്റെ ഉമ്മയുമാണ്.
ഒറ്റപ്പെട്ട സമയത്ത് 'ചൊറുക്ക് ' ഒരാശ്വാസം തന്നെയായിരിക്കാം അവൾക്ക്. അവൾ പറഞ്ഞത് പോലെ ഇപ്പൊ ജീവനോടെ ഉണ്ടാവാൻ വഴിയില്ല. ഉണ്ടെങ്കിൽ തീർച്ചയായും ഇടയ്ക്കു 'ചൊറുക്ക് ' അവരെ കാണാൻ വന്നേനെ.
പ്രിയപ്പെട്ടത് കണ്ണിൽ നിന്നും മായുന്നത് എപ്പോഴും വേദനയാണ്.
അത് മനുഷ്യനായാലും മൃഗമായാലും..!!
പ്രിയേ.. ഈ ഒരവസ്ഥ നീ കുറഞ്ഞ വരിയിൽ നന്നായി ഫീൽ ചെയ്യുന്ന രീതിയിൽ എഴുതി അവതരിപ്പിച്ചു.

Comments
Post a Comment