Skip to main content

ആവാസവ്യവസ്ഥ

മിനിക്കഥ 
തെക്കുമ്പാട്ടെ കുളം വറ്റിച്ച് മീൻ പിടിക്കാൻ അവസാനം തീരുമാനിച്ചു..
ഇങ്ങിനെയൊരു തീരുമാനം കൈകൊണ്ടത് മുതൽ മുഷു, വരാൽ, പരൽ, കോട്ടി, മനഞ്ഞിൽ, ചേറാൻ, തുടങ്ങിയ അന്തേവാസികളുടെയെല്ലാം വയറ്റിൽ കാന്താരി മുളക് ഇടിച്ചു പിഴിഞ്ഞ പോലെ ഇരി പിരി സഞ്ചാരം തുടങ്ങി.
കുളത്തിൽ നിന്നും ഒരു ഓവുചാൽ തൊട്ടപ്പുറത്തെ കൈത്തോട്ടിലേക്ക് തുറന്നിരുന്നു. സഞ്ചാര സ്വാതന്ത്ര്യം നിഷേധിച്ച് ഇന്ന് അതിരാവിലെ ആ ഓവുചാലും അടച്ചു.
ഒഴുക്ക് നിലച്ചതോടെ കുളത്തിലെ വെള്ളം ദുഷിക്കാനും തുടങ്ങി.
-" മേനോൻ കുട്ട്യേ..മ്മക്ക് എങ്ങന്യാ മീൻ പിടിക്കണ്ടേ..?
-" വലയിട്ട് ?
-" കോരുവല വെക്കാം?
-" അല്ലെങ്കിൽ വേണ്ട "നഞ്ഞു" ഇട്ടാലോ ?
-" തോട്ട വെച്ച് പൊട്ടിച്ചാലോ ?
-" ഇല്ലെങ്കിൽ കറണ്ട് കേറ്റിവിട്ട് ഷോക്കടിപ്പിച്ചാലോ?
തുടരേയുള്ള ചോദ്യം ചൂണ്ടു വിരലായി എനിക്കു നേരെ നീണ്ടു വന്നപ്പോൾ, ആ ചൂണ്ടു വിരലിൽ ചാടിപിടിച്ച് കണ്ണും ചിമ്മി ഒരൊറ്റ മറുപടി കൊടുത്തു.
-" നമുക്ക് മോട്ടോർ പമ്പ് വെച്ച് വെള്ളം വറ്റിക്കാം..!!
-" ന്നാ വാരിയൻമാരെ കുളത്തിലെ മണ്ണെണ്ണ പമ്പ് കൊണ്ട് വരാം. അതാവുമ്പോ ചെലവ് സ്വൽപ്പം കുറയും. പെട്രോളിനൊക്കെ ഇപ്പൊ എന്താ വില..!!
മുഷു, വരാൽ, പരൽ, കോട്ടി, മനഞ്ഞിൽ, ചേറാൻ, ഇങ്ങനെ ഓരോരുത്തരും വെള്ളത്തിന് മുകളിൽ കണ്ണ് നിവർത്തി വെച്ച് ദയനീയമായി ആകാശത്തേക്ക് നോക്കി.
തോർത്ത് മുണ്ടുടുത്ത ഒരു ഡസൻ കാലുകൾ നിരനിരയായി കല്പടവുകളിൽ നിരത്തി നിർത്തിയിരുക്കുന്നു.
സ്ട്രോ വെച്ച് അണ്ണാക്കിലേക്കു വലിക്കുമ്പോൾ ഗ്ലാസിലെ ഇളനീർ വെള്ളം താഴേക്ക് ഇറങ്ങി വരുന്നത് പോലെ കുളത്തിലെ വെള്ളം താഴാൻ തുടങ്ങിയപ്പോൾ ഒപ്പം മീനുകളുടെ ദയനീയതയും പുകഞ്ഞു പൊന്താൻ തുടങ്ങി.
തൊട്ടടുത്ത പുളിമരച്ചോട്ടിൽ നിന്നും മുത്തിയമ്മയുടെ തേങ്ങൽ മൂക്ക് പിഴിഞ്ഞ് പുറത്തു വന്നു. അതിരാവിലെ അവറ്റകൾക്ക് കൊടുത്ത "വറ്റ് " ന്റെ പാത്രം മുത്തിയമ്മയുടെ അരികുപറ്റി അനാഥമായി കിടന്നു.
വെള്ളം മുഴുവൻ വറ്റിത്തുടങ്ങി. മീനുകൾ ഒരിറ്റു ശ്വാസത്തിനു വേണ്ടി മൂക്കുകൊണ്ട് ചളിയെ കുത്തി നോവിച്ചു. മൂക്കിലേക്ക് ശ്വാസത്തിന് പകരം ചളി വലിഞ്ഞു കേറി. തലച്ചോറിൽ ചളി വന്നു കുമിഞ്ഞു കൂടി.
കണ്ണിനെ തിമിരം രുചിച്ചു.
ഊറ്റിയെടുത്ത വെള്ളത്തിൽ ശ്വാസത്തിന് വേണ്ടി പുളയുന്ന മീനുകളെ കണ്ട മഴ മേഘങ്ങൾ ഒന്നെത്തി നോക്കി..പെയ്യാതെ.. എങ്ങോട്ടോ ഓടി മറഞ്ഞു.

Comments

Popular posts from this blog

ആശ്വാസമാകുന്ന മന്ത്രങ്ങൾ

'ചിത്രത്തിന് ഗൂഗിളിനോട് കടപ്പാട്' കഥ ഉണക്കമുളകും കല്ലുപ്പും ചേർത്ത് വാഴയിലയിൽ ഓലപ്പടക്കം പോലെ പൊതിഞ് തള്ളവിരലും ചൂണ്ടുവിരലും കൊണ്ട് കൂട്ടി പിടിച്ച് തനിക്ക് അഭിമുഖമായി ഉമ്മയുടെ മടിയിൽ ഇരിക്കുന്ന കുഞ്ഞിന്റെ മൂർദ്ദാവിനു മുകളിൽ പല തവണയായി വൃത്തം വരച്ച് താഴോട്ട് ഉഴിയുമ്പോൾ കദിയാത്താന്റെ കണ്ണുകൾ പാതിയടഞ്ഞിരുന്നു. ചുണ്ടിൽ ശൂ..ഫാ..എന്നൊരു അശരീരി തത്തിക്കളിക്കുന്നുണ്ടായിരുന്നു. കുറച്ചു നേരം ഇതിങ്ങനെ ആവർത്തിച്ചതിനു ശേഷം കദിയാത്ത ഇരുന്ന പലകയിൽ നിന്നും മൂട് തട്ടി എണീറ്റ് അടുക്കളയിലേക്ക് നേരെ വെച്ച് പിടിച്ചു. ഒരു നിമിഷം ആ കുട്ടിയെ മന്ത്രിച്ച് ഉഴിഞ്ഞ ഉപ്പും മുളകും കൊണ്ട് പൊതിഞ്ഞ ആ പൊതി നെഞ്ചോടു ചേർത്ത് പിടിച്ചു കണ്ണുകളടച്ചു എന്തെല്ലാമോ മന്ത്രിച്ച് ചൊല്ലിയതിനു ശേഷം അടുപ്പിലെ കത്തിക്കൊണ്ടിരിക്കുന്ന കനലിലേക്ക് ഒറ്റ ഏറു കൊടുത്തു. കനലിൽ കത്തിക്കരിഞ്ഞ മുളകിന്റെ രൂക്ഷഗന്ധം മൂക്കിനുള്ളിലേക്കു അരിച്ചു കേറിയപ്പോൾ തന്നെ കദിയാത്തയും കൂടെയുള്ള ഉമ്മയും കുഞ്ഞും നിന്ന് തുമ്മാൻ തുടങ്ങി. ഉടനെ കദിയാത്ത പ്രഖ്യാപിച്ചു. -' ഇത് കൊതി കൂടിയത് തന്നെ..!! മന്ത്രിച്ചൂതിയ ഉപ്പും മുളകും അടുപ്പിലേക്കിട്...

തണലാവുന്ന പെൺമരങ്ങൾ

'ചിത്രത്തിന് ഗൂഗിളിനോട് കടപ്പാട്' കഥ   പത്തു വർഷത്തെ നീണ്ട ഇടവേളയ്ക്കു ശേഷം ഇന്നാണ് എന്റെ പ്രിയ സുഹൃത്ത് സൈദ്ന്റെ വീടിന്റെ പടി ചവിട്ടുന്നത്. അകത്തേക്ക് കയറിയപ്പോൾ തന്നെ കഷായത്തിന്റെയും, കുഴമ്പിന്റെയും രൂക്ഷ ഗന്ധം മൂക്കിലേക്ക് തുളച്ചു കയറി. സൈദ് കിടക്കുന്ന കട്ടിലിന് അരികുപറ്റി ഇരിക്കുമ്പോൾ അവൻ ഒരു വല്ലാത്ത സന്തോഷത്തോടെ എന്നെ തന്നെ ഇമവെട്ടാതെ നോക്കിയിരുന്നു. സമയം രാവിലെ പത്തു മണിയായതു കൊണ്ട് സൈദിന്റെ മോള് സഫിയ, അവളുടെ ജോലിയെല്ലാം പെട്ടെന്ന് തീർത്തതിനു ശേഷം ഒരു കെട്ട് മാക്സി എടുത്ത് തലയിൽ വെച്ച് വീട്‌ വീടാന്തരം കേറിയിറങ്ങിയുള്ള കച്ചവടത്തിന് അവൾ പുറപ്പെട്ടു. -" സഫിയ മോളാണ് എന്റെയും ആയിശൂന്റെയും എല്ലാ കാര്യങ്ങളും നോക്കുന്നത്.. -" അപ്പൊ സഫ്‌വാനോ ? ഞാൻ ചോദിച്ചു. -" അവൻ കുടുംബവുമായി ബാംഗ്ളൂരാ..ജോലിത്തിരക്ക് കാരണം വരാറൊന്നുമില്ല.. അതു പറയുമ്പോൾ സെയ്ദിന്റെ മുഖത്ത് ഒരു വല്ലായ്‌മ മുഴച്ചു നിന്നു. -" സഫിയ മോൾ രാവിലെ അഞ്ചുമണിക്ക് അടുക്കളയിൽ തുടങ്ങുന്ന അവളുടെ ജോലി ഒമ്പതരയോടെയാണ് അവസാനിക്കുന്നത്, എന്നെ ബാത്‌റൂമിൽ എടുത്തു കൊണ്ടു പോയി പ്രഭാത കൃത്യങ്ങളൊക്കെ ...

പ്രിയതമ പറഞ്ഞത്

ഓര്‍മ്മകള്‍  " നിങ്ങളൊക്കെ പോയി. നാലാം ദിവസം ഇവനും പടിയിറങ്ങി. ഇപ്പോ ഒരു വിവരവും ഇല്ല. ജീവിച്ചിരിപ്പുണ്ടാവില്ല. ഉണ്ടെങ്കിൽ എന്നെ കാണാൻ ഇടക്ക് ഓടി വരുന്നതാണ്. ഒറ്റക്കിരിക്കുമ്പോ അവനൊരു കൂട്ടായിരുന്നു. അവന്റെ കളികൾ കാണുമ്പോ മനസ്സിനു വല്ലാത്തൊരു സന്തോഷാണ്. ഇനി പുതിയ ഒരെണ്ണം മെരുക്കി യെടുക്കണം. 'ചൊറുക്ക് ' നെ പൊലെ ചൊറുക്കുള്ള ഒന്നിനെ കിട്ടണം." മുകളിൽ കൊടുത്തിരിക്കുന്ന വരികൾ ഭാര്യ ചെറിയുടേതാണ്. വീട്ടിൽ ഒറ്റക്കിരുന്ന് മടുത്തപ്പോളായിരിക്കാം അവൾ ഇങ്ങനെ ഒരു മെസ്സേജ് എനിക്കയച്ചത്. വായിച്ചപ്പോൾ മനസ് സിൽ തട്ടി. വല്ലാത്ത ഒരു ഫീലിങ്ങും അനുഭൂതിയും. ഇതിൽ പ്രതിപാദിച്ച 'ചൊറുക്ക് ' താഴെ കൊടുത്ത പൂച്ചയുടെ പേരാണ്. മക്കളും അവളും ഇവനെ അങ്ങനെയാണ് വിളിച്ചിരുന്നത്. ഞാൻ നാട്ടിൽ ഉള്ളപ്പോൾ വീടിനുള്ളിൽ ഒരു സർവ്വാധികാരിയുടെ ഭാവമായിരുന്നു ഇവന്. മീൻ അല്ലാതെ വേറൊരു ഭക്ഷണവും അവനു പിടിക്കില്ല. അതും പച്ചമീൻ തന്നെ വേണം. മോൻ അങ്ങാടിയിൽ പോയി മീൻ കൊണ്ട് വരുമ്പോൾ അവനുള്ള മത്തി കയ്യിൽ കരുതിയിട്ടുണ്ടാകും. പിന്നെ അത് കിട്ടുന്നത് വരെ അവന്റെ പിറകെ ബഹളം വെച്ച് നടക്കും. പിന്നെ രാത്രി ഉറങ്ങാൻ നേര...