Skip to main content

അബുട്ടിയുടെ സംശയം

കഥ 
"അല്ല വൈദ്യരെ തടി കൂടാനുള്ള വല്ല മരുന്നും ണ്ടോ ഇങ്ങളെ കയ്യിൽ..? "
ദശമൂലാരിഷ്ടം ഔൺസ് കുപ്പിയിൽ ശ്രദ്ധയോടെ ഒഴിച്ച്, അത് വലതു കയ്യിൽ പിടിച്ച്, ഇടതു കൈകൊണ്ടു താങ്ങി, ഭവ്യതയോടെ, ഭക്തിയോടെ, കുഞ്ഞുണ്ണിയുടെ കയ്യിലേക്ക് നീട്ടുമ്പോഴാണ് പ്രതീക്ഷിക്കാതെയുള്ള ഈ ചോദ്യം വൈദ്യരുടെ ചെവിയിൽ പെരുമ്പറ കൊട്ടിയത്.
വൈദ്യരുടെ ശുഷ്ക്കിച്ച കണ്ണുകൾ ചോദ്യ കർത്താവിന്റെ ആകാംക്ഷ തുളുമ്പുന്ന മുഖത്തു ഉടക്കി നിന്നു.
അബുട്ടി തന്റെ മെലിഞ്ഞുണങ്ങിയ ശരീരം ഇരിക്കുന്ന ബെഞ്ചിന് കൂടുതൽ ഭാരം കൊടുക്കാതെ ഒരു കൈ കൊണ്ട് ചെറിയ സപ്പോർട്ടൊക്കെ കൊടുത്ത്, വൈദ്യരുടെ വായിൽ നിന്നും വരുന്ന ആ വലിയ ഉപദേശത്തിനു വേണ്ടി കാതോർത്തു.
കുപ്പായം ഇടാത്ത, താടിയും മുടിയും നീട്ടി വളർത്തിയ, വൈദ്യരുടെ ആ ശുഷ്ക്കിച്ച ശരീരം കാണുബോൾ "ബാബാ രാംദേവിന്റെ" ഒരു പട്ടിണി വേർഷനായിട്ടേ നാട്ടുകാർക്ക് തോന്നാറുള്ളൂ. മൂപ്പരെ കുറ്റം പറഞ്ഞിട്ടും കാര്യമില്ല. കുറച്ചു ദാരിദ്ര്യം ഉണ്ട് എന്ന് വെച്ചോളൂ.
വൈദ്യര്‍ ഇപ്പൊ ആവേശത്തിലാണ്. അബുട്ടിയുടെ തിളങ്ങുന്ന കണ്ണുകളിലേക്ക് ഉറ്റുനോക്കി വൈദ്യർ പറയാൻ തുടങ്ങി.
"വയറിനു ശോദനയുണ്ടോ അബൂട്ടീ ?"
"ഇല്ലെങ്കിൽ ഞാനൊരു പൊടി തരാം. അത് രാത്രി കിടക്കുമ്പോൾ ഒരു ഗ്ലാസ്സ് വെള്ളത്തിൽ കലക്കി കുടിക്ക്യാ. വയറിനു ശരിയാംവണ്ണം ശോധന ഇല്ലെങ്കിൽ തൊട്ടതിനും പിടിച്ചതിനുമൊക്കെ മൂക്കത്തായിരിക്കും ദേശ്യം.
"ങും.."
അബൂട്ടി ഒന്ന് മൂളി. ഇതൊക്കെ ഞാൻ ഒരുപാടു കണ്ടിരിക്കുന്നു എന്ന ഭാവത്തിൽ.
"പിന്നെ ഞാനൊരു ലേഹ്യം തരാം. അത് മുടങ്ങാതെ മൂന്നു നേരം ഭക്ഷണത്തിനു ശേഷം കഴിക്കണം"
ഇന്ന് നല്ലൊരു കച്ചോടം നടക്കും എന്ന് സ്വയം ആലോചിച്ചപ്പോൾ വൈദ്യരുടെ മനസ്സിൽ അറിയാതെ ലഡു പൊട്ടി..!!
"എന്നിട്ട് ?"
"രാവിലെ എണീറ്റ ഉടനെ പകുതി വാട്ടിയ കോഴി മുട്ട ഒരഞ്ചെണ്ണം അകത്താക്കുക"..!!
രാവിലെ കോഴിക്കൂട്ടിൽ പരതിയാൽ കിട്ടുന്ന കോഴിമുട്ട നാണി കാക്കാന്റെ പീടികയിൽ കൊണ്ട് കൊടുത്ത്, അതിന് ഉച്ചക്കഞ്ഞിക്ക് "മോഡി" പിടിപ്പിക്കുവാൻ ഉണക്ക മാന്തൾ വാങ്ങുന്ന എന്റെയടുത്താ നിങ്ങളെ പ്രസംഗം എന്ന് മനസ്സിൽ വിചാരിച്ചുവെങ്കിലും അത് പുറത്ത് കാണിച്ചില്ല.
വൈദ്യർ ആവേശത്തോടെ പറഞ്ഞു കൊണ്ടിരുന്നു..
"അബൂട്ടി മാപ്പിള ആയതു കൊണ്ട് വെള്ളിയാഴ്ച പോത്ത് എന്തായാലും ഉണ്ടാവുമെല്ലോ? പക്ഷെ അതിന്റെ കൂടെ കഴിക്കാൻ ഒരു പ്രത്യേക ലേഹ്യം ഉണ്ട്. മുസ്‌ലി പവറിന്റെ ഫലം ചെയ്യും. ഇത് ഞാൻ തന്നെ പ്രത്യേകം തയ്യാറാക്കിയതാ"..!!
"അതെയോ ? "
അബൂട്ടി ഒരു ദീർഘ നിശ്വാസം വിട്ടു.
കവലയിൽ പെരുമഴപോലെ വാതോരാതെ വായിട്ടലച്ചതിനു ശേഷം ചുറ്റും കൂടി നിന്നവരുടെ മുഖത്തേക്ക് പ്രത്യാശയോടെ നോക്കുന്ന ""കന്മദ" കച്ചവടക്കാരനെ പോലെ, വൈദ്യര് ആബുട്ടിന്റെ കണ്ണുകളിലേക്ക് പ്രത്യാശയോടെ നോക്കി..!!
"അപ്പൊ ഇങ്ങള് ഈ പറയുന്ന മാതിരിയൊക്കെ ചെയ്താൽ തടി ഉഷാറാവും ല്ലേ? "
വൈദ്യര് ഒന്ന് കൂടെ ഉത്സാഹത്തോടെ മുന്നോട്ടാഞ്ഞു മൊഴിഞ്ഞു.
"പിന്നല്ലാതെ..!! " ഒന്ന് പരീക്ഷിച്ചു നോക്കൂ അബുട്ടീ..!!"
അത് പറയുമ്പോൾ ഒരുപാടു പ്രതീക്ഷയുണ്ടായിരുന്നു വൈദ്യർക്ക്..!!
"ന്നാ പിന്നെ ഇങ്ങക്ക് ഇതൊക്കെ ഒന്ന് സ്വന്തമായിട്ട് കഴിച്ചൂടെ ന്റെ വൈദ്യരെ. ഇങ്ങളെ കോലാണെല്ലോ ഇത് !! "
"ഇന്ദുലേഖ നീലിഭ്രിങ്കാതി തൈലം" തേച്ചാൽ മുടി കൊഴിച്ചിൽ തടയാം എന്ന് പരസ്യം ചെയ്യുന്ന കഷണ്ടി തലയനായ മുതലാളിയുടെ അവസ്ഥയായിപ്പോയി വൈദ്യർക്ക്..!!
ഒട്ടും പ്രതീക്ഷിക്കാതെ കിട്ടിയ തിരിച്ചടിയിൽ വൈദ്യർ തരിച്ചിരിക്കുമ്പോൾ..അബൂട്ടി നടന്നു നീങ്ങി... മനസ്സിൽ അടിഞ്ഞു കൂടിയ ഒരുപാട് ചോദ്യങ്ങൾക്ക് ഉത്തരം തേടി..

Comments

Popular posts from this blog

ആശ്വാസമാകുന്ന മന്ത്രങ്ങൾ

'ചിത്രത്തിന് ഗൂഗിളിനോട് കടപ്പാട്' കഥ ഉണക്കമുളകും കല്ലുപ്പും ചേർത്ത് വാഴയിലയിൽ ഓലപ്പടക്കം പോലെ പൊതിഞ് തള്ളവിരലും ചൂണ്ടുവിരലും കൊണ്ട് കൂട്ടി പിടിച്ച് തനിക്ക് അഭിമുഖമായി ഉമ്മയുടെ മടിയിൽ ഇരിക്കുന്ന കുഞ്ഞിന്റെ മൂർദ്ദാവിനു മുകളിൽ പല തവണയായി വൃത്തം വരച്ച് താഴോട്ട് ഉഴിയുമ്പോൾ കദിയാത്താന്റെ കണ്ണുകൾ പാതിയടഞ്ഞിരുന്നു. ചുണ്ടിൽ ശൂ..ഫാ..എന്നൊരു അശരീരി തത്തിക്കളിക്കുന്നുണ്ടായിരുന്നു. കുറച്ചു നേരം ഇതിങ്ങനെ ആവർത്തിച്ചതിനു ശേഷം കദിയാത്ത ഇരുന്ന പലകയിൽ നിന്നും മൂട് തട്ടി എണീറ്റ് അടുക്കളയിലേക്ക് നേരെ വെച്ച് പിടിച്ചു. ഒരു നിമിഷം ആ കുട്ടിയെ മന്ത്രിച്ച് ഉഴിഞ്ഞ ഉപ്പും മുളകും കൊണ്ട് പൊതിഞ്ഞ ആ പൊതി നെഞ്ചോടു ചേർത്ത് പിടിച്ചു കണ്ണുകളടച്ചു എന്തെല്ലാമോ മന്ത്രിച്ച് ചൊല്ലിയതിനു ശേഷം അടുപ്പിലെ കത്തിക്കൊണ്ടിരിക്കുന്ന കനലിലേക്ക് ഒറ്റ ഏറു കൊടുത്തു. കനലിൽ കത്തിക്കരിഞ്ഞ മുളകിന്റെ രൂക്ഷഗന്ധം മൂക്കിനുള്ളിലേക്കു അരിച്ചു കേറിയപ്പോൾ തന്നെ കദിയാത്തയും കൂടെയുള്ള ഉമ്മയും കുഞ്ഞും നിന്ന് തുമ്മാൻ തുടങ്ങി. ഉടനെ കദിയാത്ത പ്രഖ്യാപിച്ചു. -' ഇത് കൊതി കൂടിയത് തന്നെ..!! മന്ത്രിച്ചൂതിയ ഉപ്പും മുളകും അടുപ്പിലേക്കിട്...

തണലാവുന്ന പെൺമരങ്ങൾ

'ചിത്രത്തിന് ഗൂഗിളിനോട് കടപ്പാട്' കഥ   പത്തു വർഷത്തെ നീണ്ട ഇടവേളയ്ക്കു ശേഷം ഇന്നാണ് എന്റെ പ്രിയ സുഹൃത്ത് സൈദ്ന്റെ വീടിന്റെ പടി ചവിട്ടുന്നത്. അകത്തേക്ക് കയറിയപ്പോൾ തന്നെ കഷായത്തിന്റെയും, കുഴമ്പിന്റെയും രൂക്ഷ ഗന്ധം മൂക്കിലേക്ക് തുളച്ചു കയറി. സൈദ് കിടക്കുന്ന കട്ടിലിന് അരികുപറ്റി ഇരിക്കുമ്പോൾ അവൻ ഒരു വല്ലാത്ത സന്തോഷത്തോടെ എന്നെ തന്നെ ഇമവെട്ടാതെ നോക്കിയിരുന്നു. സമയം രാവിലെ പത്തു മണിയായതു കൊണ്ട് സൈദിന്റെ മോള് സഫിയ, അവളുടെ ജോലിയെല്ലാം പെട്ടെന്ന് തീർത്തതിനു ശേഷം ഒരു കെട്ട് മാക്സി എടുത്ത് തലയിൽ വെച്ച് വീട്‌ വീടാന്തരം കേറിയിറങ്ങിയുള്ള കച്ചവടത്തിന് അവൾ പുറപ്പെട്ടു. -" സഫിയ മോളാണ് എന്റെയും ആയിശൂന്റെയും എല്ലാ കാര്യങ്ങളും നോക്കുന്നത്.. -" അപ്പൊ സഫ്‌വാനോ ? ഞാൻ ചോദിച്ചു. -" അവൻ കുടുംബവുമായി ബാംഗ്ളൂരാ..ജോലിത്തിരക്ക് കാരണം വരാറൊന്നുമില്ല.. അതു പറയുമ്പോൾ സെയ്ദിന്റെ മുഖത്ത് ഒരു വല്ലായ്‌മ മുഴച്ചു നിന്നു. -" സഫിയ മോൾ രാവിലെ അഞ്ചുമണിക്ക് അടുക്കളയിൽ തുടങ്ങുന്ന അവളുടെ ജോലി ഒമ്പതരയോടെയാണ് അവസാനിക്കുന്നത്, എന്നെ ബാത്‌റൂമിൽ എടുത്തു കൊണ്ടു പോയി പ്രഭാത കൃത്യങ്ങളൊക്കെ ...

പ്രിയതമ പറഞ്ഞത്

ഓര്‍മ്മകള്‍  " നിങ്ങളൊക്കെ പോയി. നാലാം ദിവസം ഇവനും പടിയിറങ്ങി. ഇപ്പോ ഒരു വിവരവും ഇല്ല. ജീവിച്ചിരിപ്പുണ്ടാവില്ല. ഉണ്ടെങ്കിൽ എന്നെ കാണാൻ ഇടക്ക് ഓടി വരുന്നതാണ്. ഒറ്റക്കിരിക്കുമ്പോ അവനൊരു കൂട്ടായിരുന്നു. അവന്റെ കളികൾ കാണുമ്പോ മനസ്സിനു വല്ലാത്തൊരു സന്തോഷാണ്. ഇനി പുതിയ ഒരെണ്ണം മെരുക്കി യെടുക്കണം. 'ചൊറുക്ക് ' നെ പൊലെ ചൊറുക്കുള്ള ഒന്നിനെ കിട്ടണം." മുകളിൽ കൊടുത്തിരിക്കുന്ന വരികൾ ഭാര്യ ചെറിയുടേതാണ്. വീട്ടിൽ ഒറ്റക്കിരുന്ന് മടുത്തപ്പോളായിരിക്കാം അവൾ ഇങ്ങനെ ഒരു മെസ്സേജ് എനിക്കയച്ചത്. വായിച്ചപ്പോൾ മനസ് സിൽ തട്ടി. വല്ലാത്ത ഒരു ഫീലിങ്ങും അനുഭൂതിയും. ഇതിൽ പ്രതിപാദിച്ച 'ചൊറുക്ക് ' താഴെ കൊടുത്ത പൂച്ചയുടെ പേരാണ്. മക്കളും അവളും ഇവനെ അങ്ങനെയാണ് വിളിച്ചിരുന്നത്. ഞാൻ നാട്ടിൽ ഉള്ളപ്പോൾ വീടിനുള്ളിൽ ഒരു സർവ്വാധികാരിയുടെ ഭാവമായിരുന്നു ഇവന്. മീൻ അല്ലാതെ വേറൊരു ഭക്ഷണവും അവനു പിടിക്കില്ല. അതും പച്ചമീൻ തന്നെ വേണം. മോൻ അങ്ങാടിയിൽ പോയി മീൻ കൊണ്ട് വരുമ്പോൾ അവനുള്ള മത്തി കയ്യിൽ കരുതിയിട്ടുണ്ടാകും. പിന്നെ അത് കിട്ടുന്നത് വരെ അവന്റെ പിറകെ ബഹളം വെച്ച് നടക്കും. പിന്നെ രാത്രി ഉറങ്ങാൻ നേര...