ഓര്‍മ്മകള്‍
ചുളിവ് വീണ കയ്യിലെ, വളഞ്ഞു പുളഞ്ഞു പൊങ്ങി നിൽക്കുന്ന പച്ച നിറമുള്ള ഞരമ്പിനെ തലോടി ഉമ്മയോട് ചോദിച്ചു.
--' ങ്ങക്ക് പ്പോ എത്ര വയസ്സായി മ്മാ..?
--' അനയ്ക്ക് ഈ റബീഉൽ അവ്വൽ പന്ത്രണ്ടിന് (ആഗസ്റ്റ് 30) അയ്മ്പത് വയസ്സ് തികയും..
ഉമ്മ ഒന്ന് പറഞ്ഞു നിർത്തി..
എന്നിട്ടു എന്നെ ഒന്ന് നോക്കിയിട്ട് വീണ്ടും തുടർന്നു..
--' അന്റെ ഇപ്പ ഇഞ്ഞെ കെട്ടിയത് ഇഞ്ചെ പതിമൂന്നാമത്തെ വയസ്സില്..
ഞാൻ ഒന്ന് തല കുലുക്കിയപ്പോ ഉമ്മ വീണ്ടും തുടർന്നു.
--' അന്നെ പെറുമ്പോ (പ്രസവിക്കുമ്പോ) ഇച്ച് വയസ്സ് പതിനഞ്ച്..!! അപ്പൊ ഞ്ചെ വയസ്സ് എത്രയാ..? ഇജ്ജ് തന്നെ പറ..!!
ചോദ്യത്തിന് മറുപടിയായി ഉമ്മയിൽ നിന്നും തിരിച്ച് ഇങ്ങനെയുള്ള മറുചോദ്യങ്ങളാണ് എനിക്ക് അഭിമുഖീകരിക്കേണ്ടി വന്നത്.
പക്ഷെ ഇത് കേൾക്കേ ഞാൻ എന്റെ ഇടങ്കയ്യിലെ തള്ളവിരൽ മുതൽ വലംകൈയിലെ ചെറുവിരൽ വരെ ഓരോന്ന് മടക്കി സൂക്ഷ്മതയോടെ കണക്ക് കൂട്ടി പറഞ്ഞു..
--' അപ്പൊ ങ്ങക്ക് അറുപത്തഞ്ച് വയസ്സായില്ലേ.!!
--' ങും'
ഒരു മൂളലായിരുന്നു ഉമ്മയിൽ നിന്നുള്ള മറുപടി.
ഉമ്മയോട് ആര് വയസ്സ് ചോദിച്ചാലും തന്റെ മക്കളുടെ വയസ്സിന്റെ കൂടെ താൻ പ്രസവിച്ച വർഷം ചേർത്തു പറഞ്ഞാണ് ഉമ്മ തന്റെ വയസ്സ് തിട്ടപ്പെടുത്തി മറ്റുള്ളവരോട് പറഞ്ഞിരുന്നത്.
ആണായും പെണ്ണായും ഒമ്പത് മക്കളെ പ്രസവിച്ച ഉമ്മാക്ക് തന്റെ മക്കളുടെ ജനന തിയ്യതികൾ മുഴുവൻ മനഃപാഠമാണ്.
കൂടാതെ എല്ലാം ഖുർആന്റെ ഏടുകളിൽ ഉമ്മ കുറിച്ച് വെച്ചിട്ടും ഉണ്ട്.
പക്ഷെ ഉമ്മാന്റെ ജന്മദിനം മാത്രം ആരും എഴുതി വെച്ചില്ല..!!
അത് കൊണ്ട് തന്നെ മക്കളുടെ വയസ്സിന്റെ കൂടെ കൂട്ടി കെട്ടുമ്പോൾ മാത്രം തെളിഞ്ഞു വരുന്നൊരു പ്രതിഭാസമായി ഉമ്മയുടെ വയസ്സ് നീണ്ടു നിവർന്നു നിന്നു.
റബീഉൽ അവ്വൽ 12 ആകുമ്പോൾ മൂത്ത മകനായ എനിക്ക് ഇത്ര വയസ്സായി എന്ന് കൃത്യമായി ഉമ്മയുടെ മനസ്സിൽ കുറിച്ചു വെച്ചിട്ടുണ്ട്.
എന്നാൽ എന്നെ സ്കൂളിൽ ചേർക്കാൻ നേരം എന്റെ ജനന തിയ്യതി ചോദിച്ച ഗോപാലൻ മാഷെ മുമ്പിൽ ഉപ്പ അന്ന് നിന്ന് പരുങ്ങി.
--' ദിവസോം മാസോം ഓർമ്മല്ല മാഷെ. കൊല്ലം ഓർമ്മണ്ട്. അത് പ്രകാരം ഓന് പ്പം അഞ്ച് വയസ്സായി.
ഉപ്പാന്റെ നിസ്സഹായാവസ്ഥ മനസ്സിലാക്കിയ മാഷ് പിന്നെ കൂടുതലൊന്നും ആലോചിക്കാതെ സ്കൂളിൽ കുട്ടികളെ ചേർക്കുന്ന മെയ് മാസം തന്നെ എന്റെയും ജനന തിയ്യതിയാക്കി മാഷ് രജിസ്റ്ററിൽ പേര് ചേർത്തു.
31മെയ് 1967..!!
ഇതായിരുന്നു ഗോപാലൻ മാഷ് അന്ന് എനിക്ക് പതിച്ചു തന്ന എന്റെ സ്വന്തം ജനന തിയ്യതി..!!
പിന്നീട് പത്താം ക്ലാസ്സിൽ നിന്നും പിരിയാൻ നേരം S.S.L.C. ബുക്ക് വാങ്ങി നോക്കുമ്പോഴാണ്, അന്ന് ഗോപാലൻ മാഷെ മുമ്പിൽ മക്കളുടെ ജനന തിയ്യതി കൃത്യമായി പറയാൻ അറിയാതെ നിസ്സഹായരായി പരുങ്ങി നിന്ന രക്ഷിതാക്കളെ മക്കളുടെയെല്ലാം ജനന തിയ്യതി മാഷ് മെയ് 31 ആക്കിയിരുന്നു എന്ന സത്യം എല്ലാവരും മനസ്സിലാക്കുന്നത്..!!
അങ്ങനെ എല്ലാവരുടെയും കൂട്ടത്തിൽ ഗോപാലൻ മാഷ് എന്നെയും മെയ് മാസത്തിൽ ജനിച്ചവനായിട്ട് എന്നന്നേക്കുമായി തെറ്റായി രേഖപ്പെടുത്തി.
പിന്നീട് അത് തിരുത്താനും മിനക്കെട്ടില്ല.
ഉമ്മാന്റെ മനസ്സിൽ കുറിച്ചു വെച്ച റബീഉൽ അവ്വൽ പന്ത്രണ്ടും, ആഗസ്റ്റ് മാസവും പിന്നീട് ഉമ്മാന്റെ മനസ്സിലും ഖുറാന്റെ ഏടിലും മാത്രം ഒതുങ്ങി കൂടി. പിന്നീടത് ഓർമയായി..
എല്ലാവരുടെയും വിസ്മൃതിയിലാണ്ടു.
എല്ലാവരുടെയും വിസ്മൃതിയിലാണ്ടു.
ഔദ്യോഗികമായി ഗോപാലൻ മാഷെ ജനന തിയ്യതി പിന്നീട് രേഖകളിലൊക്കെ സ്ഥാനം പിടിച്ചു.
എന്നാൽ പരീക്ഷക്ക് വാസ്കോ ഡ ഗാമ കാപ്പാട് ഇറങ്ങിയ വർഷവും, ഒന്നാം പാനിപ്പത്ത് യുദ്ധം നടന്ന വർഷവും, വാഗൺ ട്രാജഡി ഏത് വർഷത്തിലാണ് നടന്നത് എന്നീ ചോദ്യങ്ങൾക്കു മുമ്പിൽ അന്ന് കുന്തം വിഴുങ്ങിയത് പോലെ പകച്ച് നിന്നത് കാരണം S.S.L.C. ബുക്കിൽ, ഹിസ്റ്ററിയിൽ മാർക്ക് വളരെ ശോഷിച്ചാണ് രേഖപ്പെടുത്തിയിരുന്നത്.
പക്ഷെ സ്വന്തം ജനന തിയ്യതി മാത്രം അന്ന് തന്നെ മനഃപാഠമാക്കി വെച്ചു.
ഇന്ന് ജീവിതത്തിന്റെ പല ഘട്ടങ്ങളിൽ പലരുടെയും മുമ്പിൽ ജനന തിയ്യതി കാണാതെ പറയുമ്പോഴും, വർഷത്തിൽ വരുന്ന ജന്മദിനം കുടുംബവുമായി ആഘോഷിക്കുമ്പോഴും ജനിച്ച ദിവസം രേഖപ്പെടുത്തിയതിലെ ആ 'പിശക് ' വേദനയോടെ ഇപ്പോഴും മുഴച്ച് നിൽക്കാറുണ്ട്.
Comments
Post a Comment