മിനിക്കഥ
ശൈലജ ടീച്ചർ ബോർഡിൽ അന്ന് കോറിയിട്ട ചോക്ക് കൊണ്ടുള്ള മുഴുവൻ വരികളും ഒരു ദയയുമില്ലാതെ കണക്ക് മാഷ് തന്റെ ഊഴമെത്തിയപ്പോൾ ഡസ്റ്റര് കൊണ്ട് മായ്ക്കും നേരം താഴേക്ക് ഊർന്നു വീണത് 'പരാഗണം'എന്ന വിഷയത്തിൽ ടീച്ചർ അന്ന് എടുത്ത ചൂടുള്ള ക്ലാസ്സിലെ വരികളായിരുന്നു.
പുതിയ സമവാക്യങ്ങളും, കൂട്ടലും കിഴിക്കലുമായി പിന്നീടുള്ള മാധവൻ മാഷെ ഊഴമായാൽ പിന്നെ കയ്യിലെ ചോക്കും ബോർഡും തമ്മിൽ ഒരു യുദ്ധസമാനമായ പ്രതീതിയായിരിക്കും ക്ലാസ് തീരുന്നതു വരെ.
ഇതിനിടയിൽ റോക്കറ്റ് വിട്ടത് പോലെ മാഷെ കയ്യിലെ ചോക്കുകൾ ബാക്ക് ബെഞ്ചിലേക്കും അപൂർവ്വം ചില നേരത്ത് പെൺകുട്ടികൾ ഇരിക്കുന്ന ഭാഗത്തേക്കും ചീറിപ്പായും.
മുജീബ് മാഷെ ഹിസ്റ്ററി ക്ലാസ്സിന്റെ ആഗമനത്തോടെ ബോർഡിൽ അവശേഷിക്കുന്ന മാധവൻ മാഷെ കണക്കുകളേയും ഡസ്റ്റർ ഒപ്പിയെടുക്കും. ബാക്കി വരുന്നത് ചോക്ക് പൊടിയായി താഴത്തേക്ക് ഊർന്നു വീഴും.
അധ്യാപകരും അവരുടെ വിഷയങ്ങളും മാറി മാറി വന്നും പോയുമിരിക്കുമ്പോഴും ഒരിക്കലും മായാതെ കിടക്കുന്ന ചിലതുണ്ടായിരിക്കും സ്കൂളിന്റെ മൂത്രപ്പുരയിലെ ചുമരിലും അരമതിലിലും മറ്റും.
കാലവും പ്രകൃതിയും എത്ര മായ്ക്കാൻ ശ്രമിച്ചാലും ആ പേരുകൾ അല്പം മങ്ങിയിട്ടാണെങ്കിലും മധുരിക്കുന്ന ഓർമകളായി അങ്ങനെ തെളിഞ്ഞു നിൽക്കും.
സ്വന്തം പേരിന്റെ കൂടെ കൂട്ടണം എന്ന ചിഹ്നത്തോടൊപ്പം മനസ്സിൽ പ്രണയം തോന്നിയ പേരുകൂടി ചേർത്ത് കോറിവെച്ച വരികളും, അനായാസം വരയ്ക്കാൻ പഠിച്ച ഹൃദയവും അതിനെ തുളച്ച് ചരിഞ്ഞു പോവുന്ന അമ്പും പായൽ പിടിച്ചു നിൽപ്പുണ്ട് വിദ്യാലയത്തിലെ ഓരോ മുക്കിലും മൂലയിലും.
അതേ മതിലിന്റെ ഒരറ്റത്തു നിന്നും മറ്റേ അറ്റം വരെ മറ്റെല്ലാം മറന്ന് അകക്കണ്ണ് തുറന്നു വെച്ച്, കൗമാരവും പ്രകൃതിയും കോറിയിട്ട പോറലുകളെ ഒരു ക്യാൻവാസിലെ ചിത്രമായി കാണാൻ ശ്രമിച്ചാൽ തെളിഞ്ഞു വരുന്നത് വാൻഗോഗിനെയോ, പിക്കാസോയെയോ, എന്തിനേറെ നമ്പൂതിരിയുടെ രേഖാചിത്രങ്ങളെ പോലും കവച്ചു വെക്കുന്ന കാഴ്ചകളുടെ കൊയ്ത്തുത്സവം തന്നെ ആയിരിക്കും തെളിഞ്ഞു വരുന്നത്.
സുഹാസിനി ടീച്ചറുടെ പനങ്കുല പോലത്തെ മുടിയിൽ കുത്തിവെച്ച തുളസിയെ തലോടി മുടിയുടെ അറ്റത്ത് താഴെ വീഴാൻ വിതുമ്പി നിൽക്കുന്ന വെള്ളത്തുള്ളിയും, വിത്സൺ മാഷെ പിറകിൽ ഒളിപ്പിച്ചു വെച്ച ചൂരലുമായി അടുത്തുകൂടെ ഉലാത്തുമ്പോൾ, അകമ്പടിയായി മൂക്കിലൂടെ തുളച്ചു കേറുന്ന പോണ്ട്സ് പൗഡറിന്റെ പരിമളത്തിനുമിടയിൽ, നിലാവ് പോലെ മിന്നിമറയുന്ന തട്ടത്തിനിടയിലൂടെ നാട്യങ്ങളില്ലാതെ എറിഞ്ഞു തന്ന പ്രണയമായിരുന്നു മനസിലെന്നും മായാതെ കിടക്കുന്ന, ഒരു ചോക്കിനും മായ്ക്കാൻ കഴിയാത്ത കുളിരോർമകളായി അവശേഷിച്ചത്.
Comments
Post a Comment