![]() |
| 'ചിത്രത്തിന് ഗൂഗിളിനോട് കടപ്പാട്' |
കഥ
ഇത് തെക്കേ വാരിയത്ത് പാർവ്വതിയമ്മ, സ്നേഹത്തോടെ ഞങ്ങൾ ആയമ്മ എന്നും വിളിക്കും. വയസ്സ് എൺപത്. ഇരുണ്ട നിറം. കാണാൻ നല്ല സുന്ദരിയായിരുന്നു...!! അവരുടെ നല്ല പ്രായത്തിൽ..!!
ഇപ്പോൾ വാർദ്ധക്യത്തിന്‍റെ പടിവാതിലിൽ താടിക്ക് കൈയും കൊടുത്ത് എന്തോ ആലോചിച്ചങ്ങനെ നിൽക്കുന്നു.
പ്രമേഹം, രക്തസമ്മർദ്ദം, സന്ധി വേദന, വാദം തുടങ്ങിയ അസുഖങ്ങൾക്ക് പുറമെ ആസ്തമയുടെ പരാക്രമവും കൂടി ഉള്ളതുകൊണ്ട് ആയമ്മയുടെ നെഞ്ചിൻകൂടും, കഴുത്തിലെ ഞരമ്പുകളും കൂടി വലിഞ്ഞു മുറുകിയതു വഴി മുഖത്തെ ആ പഴയ പ്രസരിപ്പിനും സൗന്ദര്യത്തിനും ഒരുപാട് മങ്ങലേറ്റിട്ടുണ്ട്.
ആയമ്മയുടെ നല്ല പ്രായത്തിൽ മംഗല്യ ഭാഗ്യം ഉണ്ടായില്ല. ആങ്ങള കയ്യടക്കി വെച്ചിരിക്കുന്ന ആയമ്മയുടെ സ്വത്ത് മറ്റ് തറവാട്ടുകാർ അടിച്ചു മാറ്റാതിരിക്കാൻ ആയമ്മക്ക് വന്ന കല്യാണങ്ങളൊക്കെ സ്വന്തം ആങ്ങള തന്നെ മുടക്കി എന്നാണ് നാട്ടുകാർക്കിടയിൽ സംസാരം.
ഇപ്പൊ ഒറ്റത്തടിയായ ആയമ്മ ഒറ്റക്കാണ് താമസം. വലതു കയ്യിൽ ചോറ്റു പാത്രവും, ഇടതു തോളിൽ ഒരു കുഞ്ഞു ചരുവവും കൈകൊണ്ട് താങ്ങിപ്പിടിച്ച് സന്ധ്യയാവുമ്പോൾ തെക്കേപ്പാട്ടു തറവാട്ടിൽ നിന്നും അടുക്കള ജോലി കഴിഞ്ഞു നടന്നു വരുന്ന സമയത്ത് ആയമ്മയുടെ നെഞ്ചിൻ കൂടിൽ തിങ്ങി ഞെരുങ്ങുന്ന ശ്വാസം പുറത്തേക്കു തള്ളി ഒരു പ്രത്യേക സീൽക്കാരം പ്രകമ്പനം കൊണ്ടു. മൂക്കിന്‍റെ ദ്വാരം വികസിച്ചു.
ഇത്രയും രോഗങ്ങളൊക്കെ സ്വന്തമായി ഉണ്ടെങ്കിലും ആധുനിക ചികിത്സാരീതികളൊക്കെ ആയമ്മക്ക് അന്യമായിരുന്നു. സർക്കാർ കഷായാശുപത്രിയിൽ നിന്നും കിട്ടുന്ന ഒറ്റമൂലി കഷായം കൊണ്ട് ആയമ്മ ഇപ്പൊ നിലവിലുള്ള എല്ലാ രോഗങ്ങളേയും കൂച്ചു വിലങ്ങിട്ട് ഒരു മൂലയിൽ ഒതുക്കി.
ആയമ്മക്ക് വലിവ് (ആസ്തമ) കൂടിയാൽ പിന്നെ മൂക്കത്താണ് ദേഷ്യം. ആ ദേഷ്യം കാണാൻ കൊച്ചു കുഞ്ഞുങ്ങൾ മുതൽ മുതിർന്നവർ വരെ ഉപയോഗിക്കുന്ന ഒരു പ്രയോഗമുണ്ട്.
"നാരായണാ പതുക്കെ ഉഴിയാവൂ കഷായം കുടിയിലാണ് "
ഒരിക്കൽ അമ്പലക്കുളത്തിൽ നിന്നും കുളിച്ചു കേറുമ്പോൾ കാല് തെറ്റി ഒന്നു വീണു. തുടർന്ന് എങ്ങിനെയോ വേച്ചു വേച്ച് കഷായാശുപത്രിയിൽ എത്തിയ ആയമ്മയുടെ കാല് കമ്പോണ്ടർ നാരായണൻ കുഴമ്പിട്ട് ഉഴിയുമ്പോഴാണ് ഈ ഡയലോഗ് അബദ്ധത്തിൽ ആയമ്മയുടെ വായിൽ നിന്നും ആദ്യമായി വീഴുന്നത്.
ഈ വാക്ക് പിന്നീട് നാട്ടിൽ പാട്ടായി.
ആയമ്മയെ ശുണ്ഠി പിടിപ്പിക്കാനായി വഴിയിൽ കാണുന്നവരെല്ലാം അവരെ കാണുമ്പോൾ ഈ വാക്ക് എടുത്തിട്ട് അലക്കി. അത് കേൾക്കുമ്പോഴേക്കും ആയമ്മ കലിയെടുത്തു ഭദ്രകാളിയെപോലെ തെരുവിൽ തുള്ളി. നാട്ടുകാർ അത് കണ്ടു ആർത്ത് ചിരിച്ചു. അവർക്കു ഒരു നേരം പോക്കായി ആയമ്മ അതിനു ശേഷം.
ഉറ്റവരോ ഉടയവരോ, ഭർത്താവോ, കുട്ടികളോ ഉടമയോ ഇല്ലാത്ത ആയമ്മ തെരുവിൽ പരിഹസിക്കപ്പെട്ടു. ദയനീയമായ ഈ കാഴ്ച ചിലരുടെയൊക്കെ മനസ്സിനെ വല്ലാതെ നൊമ്പരപ്പെടുത്തി.
കൊച്ചു കുഞ്ഞുങ്ങൾ ആയമ്മയുടെ അടുത്ത് കൂടി പിറകിൽ നിന്നും വിളിക്കും..
ആയമ്മേ...!!
പാറുവമ്മേ..!!
സ്നേഹത്തോടെയുള്ള കുഞ്ഞുങ്ങളുടെ ആവിളി കേൾക്കുമ്പോൾ ആഞ്ഞു വലിക്കുന്ന ശ്വാസം നിയന്ത്രിച്ച് കുഴിഞ്ഞ കണ്ണുമായി കുട്ടികളുടെ വിളിക്ക് ഉത്തരം നൽകി ആയമ്മ തന്‍റെ മടിക്കുത്തിൽ നിന്നും, വഴിയിലുടനീളം കാണുന്ന കുഞ്ഞുങ്ങൾക്ക് കൊടുക്കാനായി സൂക്ഷിച്ചു വെച്ച മിഠായികൾ എടുത്ത് കൊടുക്കുമ്പോൾ ആയമ്മയുടെ കണ്ണിൽ മാതൃത്വത്തിന്‍റെ തെളിനീർ ഉറവയെടുത്തിരുന്നു.
പക്ഷെ..!!
ആയമ്മ തിരിഞ്ഞു നടന്നു..
കുസൃതികളുടെ കലപില ശബ്ദം കേട്ട് തിരിഞ്ഞു നോക്കിയപ്പോൾ ആ കൂട്ടികൾ കൈവീശി ഉച്ചത്തിൽ വിളിച്ചു പറയുന്നുണ്ടായിരുന്നു..
" നാരായണാ പതുക്കെ ഉഴിയാവൂ കഷായം കുടിയിലാണ്..!! "

താങ്കളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്താം
ReplyDelete